സംവരണ നിഷേധത്തിനെതിരെ തെരുവിലിറങ്ങും: എസ്.പി അമീറലി
കൽപ്പറ്റ : സർക്കാർ സർവ്വീസിലെ 87 വകുപ്പുകളിലും വാർഷീക അവലോകനം നടത്തുകയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ നിയമനങ്ങൾ പരിശോധിക്കുകയും ചെയ്യുന്ന സർക്കാർ സംവിധാനമായ പൊതുഭരണ എംപ്ലോയ്മെൻറ് ബി സെൽ നിർത്തലാക്കിയതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം എസ്.പി അമീറലി പറഞ്ഞു. കൽപ്പറ്റയിൽ നടത്തിയ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാര പങ്കാളിത്തത്തിലും ഭരണ പ്രതിനിധ്യത്തിലും പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ പൂർണ്ണമായും അകറ്റി നിർത്തുകയും ഭരണഘടനാവകാശത്തിന് തുരങ്കം വെക്കുന്നതുമായ നടപടിയാണ് സർക്കാർ തീരുമാനം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സംവരണം നിലവിലുണ്ടായിരുന്നിട്ടുപോലും അധികാരത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിർത്തപ്പെട്ട ദലിത് ആദിവാസി വിഭാഗങ്ങളെ പൂർണ്ണമായും അകറ്റി നിർത്താനുള്ള സവർണ്ണ ഗൂഢാലചനക്ക് സർക്കാർ കീഴടങ്ങുകയാണ്.
കോടതികൾ പോലും ജാതി മേൽക്കോയ്മയോട് ഓരം ചേർന്നു നിൽക്കുന്ന നടപ്പുകാല ഇന്ത്യയിൽ പൂർവ്വീകർ സ്വപ്നംകണ്ട തുല്യനീതിയും തുലാവകാശവും നിലനിർത്താൻ ശക്തമായ സമര പ്രക്ഷോഭങ്ങൾ രാജ്യത്ത് ഉയർന്നു വരേണ്ടതുണ്ടെന്നും അതിനായ് മുഴുവൻ രാജ്യസ്നേഹികളും പ്രതിഷേധവുമായ് മുന്നിട്ടിറങ്ങണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
ജില്ലാ വൈ:പ്രസിഡൻ്റ് കെ.ജെ തോമസ്, സെക്രട്ടറി ബബിത ശ്രീനു, സൽമ അഷ്റഫ് നേതൃത്വം നൽകി. ഇ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ദലിത് ആക്ടിവിസ്റ്റ് വിനു വയനാട്, പോരാട്ടം സ്റ്റേറ്റ് കൺവീനർ ഷാൻ്റോ ലാൽ, മണ്ഡലം പ്രസിഡൻ്റ് എൻ ഹംസ, വേലപ്പൻ, പി.കെ നൗഫൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജന:സെക്രട്ടറി ടി നാസർ സ്വാഗതവും കെ.പി സുബൈർ നന്ദിയും പറഞ്ഞു.
Leave a Reply