കടക്കെണിയിൽപ്പെട്ട കർഷകരോട് നീതി കാണിക്കാത്ത ബജറ്റ് : കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം കെ.എൽ പൗലോസ്
കൽപ്പറ്റ :കടക്കെണിയിൽപ്പെട്ട് ജപ്തി ഭീഷണി നേരിടുന്ന കർഷകരോട് ഒരു നീതിയും കാണിക്കാത്ത ബജറ്റാണ് സംസ്ഥാന സർക്കാരിന്റേതെന്ന് കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം കെ.എൽ പൗലോസ് ആരോപിച്ചു. പതിനായിരക്കണക്കിന് കർഷകർക്കാണ് സർഫാസി നിയമമനുസരിച്ചും അല്ലാതെയും ജപ്തി നോട്ടീസ് കിട്ടിക്കൊണ്ടിരിക്കുന്നത് . ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകർക്ക് ഒരാശ്വാസവും നൽകാത്തതാണ് ബജറ്റ്. ഏഴായിരം കോടി വയനാട് പാക്കേജിനെന്നു നേരത്തേ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അത് എവിടെ , എന്തിന് ചിലവഴിക്കുന്നു എന്ന് പറഞ്ഞിട്ടില്ല . വെറും ഒരു പ്രഖ്യാപനം മാത്രം. ആത്മാർത്ഥതയുണ്ടെങ്കിൽ ആ ഏഴായിരം കോടിയുടെ 25 % എങ്കിലും വയനാട്ടിലെ കർഷകരെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കാൻ കടാശ്വാസത്തിനായി അനുവദിക്കണം. ഇടുക്കിക്കും വയനാടിനുമായി 75 കോടിയുടെ പാക്കേജനുവദിക്കുന്ന നടപടി പ്രതിഷേധാർഹമാണ്. സംസ്ഥാനത്താകെ വന്യമ്യഗ ശല്യം നേരിടാൻ 25 കോടി അനുവദിക്കുന്നു എന്നു പറയുന്നതു് തികച്ചും അപര്യാപ്തമാണ്. കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ പിടയുന്ന കർഷകരെ ഭൂമിയുടെ അടിസ്ഥാനനികുതി വർധിപ്പിച്ച് വീണ്ടും പിഴിയാൻ തീരുമാനിച്ച സർക്കാർ നടപടി വലിയ കർഷകദ്രോഹമാണെന്നും പൗലോസ് ആരോപിച്ചു.
Leave a Reply