വനം വകുപ്പിന്റെ വീഴ്ച്ച: ഉത്തരവാദിത്വം ഏറ്റെടുത്ത് വകുപ്പ് മന്ത്രി രാജിവയ്ക്കണം; ആം ആദ്മി പാർട്ടി
മാനന്തവാടി: വയനാട് ജില്ലയിൽ വന്യജീവി ആക്രമണം മൂലം സംഭവിക്കുന്ന വേദനാജനകമായ കാര്യങ്ങൾ തുടർക്കഥയാകുമ്പോൾ വനം വകുപ്പിൻ്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ കേരളാ വനം വകുപ്പാണ് പൂർണ്ണമായും പ്രതിക്കൂട്ടിലുള്ളത്. നേരത്തേ കുഴപ്പങ്ങളുണ്ടാക്കിയതു മൂലം റേഡിയോ കോളർ ധരിപ്പിച്ച ആനയാണ് ആക്രമണം നടത്തിയത് എന്നത് കേരളാ വനം വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. ആക്രമണ സ്വഭാവമുള്ള ആനയുടെ സഞ്ചാരപാത നിരീക്ഷിച്ച് അവിടുത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും മുൻകരുതൽ നടപടികൾ എടുക്കാനുമാണ് റേഡിയോ കോളർ ധരിപ്പിക്കുന്നത്. എന്നാൽ ഇവിടെ കേരളത്തിലെ വനം വകുപ്പിന്റെ കൈവശം ആനയുടെ ലൊക്കേഷൻ വിവരങ്ങളോ സഞ്ചാരപാതയോ പോലും ഉണ്ടായിരുന്നില്ല. വനം വകുപ്പ് അതിന്റെ ഉത്തരവാദിത്വത്തിൽ പൂർണ്ണമായും പരാജയപ്പെട്ടു എന്നു വ്യക്തമാണ്.
വനം വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെട്ട വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉടൻ രാജി വയ്ക്കണമെന്ന് ആം ആദ്മി പാർട്ടി ഭാരവാഹികൾ ആവശ്യപ്പെട്ടു. കൃത്യനിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉടനെ പിരിച്ച് വിടുകയും റേഡിയോ കോളർ വിവരങ്ങൾ നിരീക്ഷിക്കുന്നതിൽ സംഭവിച്ച വീഴ്ച്ച അന്വേഷിക്കണം എന്നും ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
സംസ്ഥാന വൈ. പ്രസിഡൻ്റ് അജി കൊളോണിയ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, മനു മത്തായി, മാത്യു ജോസഫ്, ബേബി പയ്യമ്പള്ളി, അഡ്വ സുഗതൻ, പി. ടി മനോജ് കുമാർ എന്നിവർ സംസാരിച്ചു.
Leave a Reply