ത്യാഗത്തിന്റെ സ്ത്രീശക്തിക്ക് ചെന്നലോടിന്റെ ആദരം
ചെന്നലോട്: കഷ്ടപ്പാടിന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നും കഠിനാധ്വാനം കൊണ്ട് ഇന്ന് 3000 കോടിയിലധികം ആസ്തിയുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ തലവനായി മാറിയ മലയാളി യുവ സംരംഭകൻ ചെന്നലോട് സ്വദേശി പി സി മുസ്തഫയുടെ വളർച്ചയിൽ പിതാവിനൊപ്പം നിർണായക പങ്കുവഹിച്ച സ്ത്രീശക്തി മാതാവായ ടി കെ ഫാത്തിമയെ വനിതാ ദിനത്തിൽ ചെന്നലോട് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.
തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും ചെന്നലോട് വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി പൊന്നാടയണിയിച്ചു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ രാധാമണിയൻ മുഖ്യാതിഥിയായി.
ഒന്നുമില്ലായ്മയുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന് തങ്ങളുടെ മകനെ മികച്ച വിദ്യാഭ്യാസം നൽകുന്നതിന് ഈ കുടുംബം സഹിച്ച ത്യാഗങ്ങൾ വളരെ വലുതാണ്. ഫാറൂഖ് കോളേജിൽ നിന്നും പ്രീഡിഗ്രി,
കോഴിക്കോട് എൻ ഐ ഐ ടിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം, ബാംഗ്ലൂർ ഐ ഐ എമ്മിൽ നിന്ന് എം ബി എ എന്നിവ പൂർത്തിയാക്കിയാണ് പിസി മുസ്തഫ ബന്ധുക്കളായ സഹോദരക്കൊപ്പം ബാംഗ്ലൂർ ആസ്ഥാനമായി ഐഡി ഫ്രഷ് എന്ന കമ്പനി ആരംഭിച്ച് ഇഡ്ഡ്ലിമാവും ദോശമാവും വിറ്റ് ലോകത്തോളം വളർന്ന ഈ വേറിട്ട വഴിയിലെ സഞ്ചാരം.
നിങ്ങൾക്ക് ഇച്ചാശക്തിയുണ്ടെങ്കിൽ അത് ചെയ്യുന്നതിന് നിങ്ങൾക്ക് ആയിരത്തോളം വഴികളുണ്ടെന്ന് യുവ തലമുറയെ ഓർമിപ്പിച്ച്, ഭാവനകളില്ലാതെയും ലക്ഷ്യങ്ങളില്ലാതെയും പുതിയ സ്റ്റാർട്ടപ്പുകളിലേക്ക് ഓടുന്ന പുതുതലമുറക്ക് എന്നും മാതൃകയായ ഈ യുവാവ് തന്റെ വളർച്ചയിൽ മാതാവ് ടി കെ ഫാത്തിമ, പിതാവ് പി സി അമ്മദ്ഹാജി എന്നിവർ സഹിച്ച ത്യാഗങ്ങൾ എല്ലാ വേദികളിലും നിറഞ്ഞ മനസ്സോടെ പറയാറുണ്ട്.
ചടങ്ങിൽ മുസ്തഫയുടെ പിതാവ് പിസി അഹമ്മദ് ഹാജി, വാർഡ് വികസന സമിതി അംഗം എ കെ മുബഷിർ, സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ വിൻസി ബിജു, പുഷ്പ ബാലകൃഷ്ണൻ, സൈന മുസ്തഫ, വി സി ഷേർളി, റഷീന മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply