പിടിച്ചെടുത്ത ഓട്ടോ പോലിസ് പൊളിച്ചടുക്കി മറിച്ചുവിറ്റു: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
കൽപ്പറ്റ:ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് പിടിച്ചെടുത്ത ഓട്ടോ പോലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് ഇരുമ്പു വിലയ്ക്ക് തൂക്കിവിറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മേപ്പാടി മുക്കില്‍ പീടിക സ്വദേശി എന്‍.ആര്‍. നാരായണൻ്റെ ഓട്ടേയാണ് പൊളിച്ച് വിറ്റത്.
വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിട്ടു. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
നഷ്ടപരിഹാരത്തിനായി അഞ്ച് വര്‍ഷം വിവിധ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ് വാഹന ഉടമ മേപ്പാടി മുക്കില്‍ പീടിക സ്വദേശി എന്‍.ആര്‍. നാരായണന്‍. സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിന്റെ പേരിലാണ് പോലീസ് ഓട്ടോറിക്ഷ ലേലം ചെയ്തത്. 1000 രൂപ പിഴ അടച്ച ശേഷം ഇന്‍ഷുറന്‍സ് രേഖയുമായി സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ച ശേഷമാണ് പോലീസ് ഓട്ടോയുമായി 2017 ല്‍ പോയത്. രണ്ട് മാസം കഴിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഓട്ടോ പൊളിച്ചതായി മനസിലാക്കിയത്. ഹോട്ടൽ പണിയെടുത്ത് ഇൻഷുറൻസ് തുക എത്തിച്ചപ്പഴേക്കും ഓട്ടോ പൊളിച്ചിരുന്നു.
ഏക സമ്പാദ്യമായിരുന്ന കടമുറി വിറ്റാണ് ഓട്ടോ വാങ്ങിയത്. സ്റ്റേഷന്‍ വികസനത്തിന് സ്ഥലമില്ലാത്തതു കൊണ്ടാണ് ഓട്ടോ പൊളിച്ചതെന്ന് പോലീസ് അറിയിച്ചു.
Leave a Reply