കാപ്പി കർഷകർക്ക് ആശ്വാസം; കാപ്പി വില കുതിച്ചുയരുന്നു: ഒരു ക്വിന്റൽ കാപ്പി പരിപ്പിന് ഇന്നലെ 35,000 രൂപയാണ് വിപണി വില
കൽപറ്റ: കാപ്പി വില ഉയരുന്നു കർഷകർക്ക് ആശ്വാസം, നിർണായകമായത് കഴിഞ്ഞ ഒരു വർഷത്തെ വിലവർധന. കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു ക്വിന്റൽ കാപ്പി പരിപ്പിന് 21,500 രൂപ ആയിരുന്നെങ്കിൽ ഇന്നലെ 35,000 രൂപയായി ഉയർന്നു. കഴിഞ്ഞയാഴ്ച ഇതിലും കൂടുതലായിരുന്നു കാപ്പി വില. ഒരു വർഷത്തിനിടെ കാപ്പിക്ക് ഇത്രയും വില ഉയർന്നത് ആദ്യമായാണ്.
ഉണ്ടക്കാപ്പി ക്വിന്റലിന് കഴിഞ്ഞ ഏപ്രിലിൽ ക്വിന്റലിന് 12,000 രൂപ ആയിരുന്നെങ്കിൽ ഇന്നലെ 21,000 രൂപയായി കാപ്പിക്ക് വിലകൂടിയത് ഉണ്ടാക്കാപ്പി കർഷകർക്കും ആശ്വാസമായി. ക്വിന്റലിൽ 9,000 രൂപയുടെ വർധനയാണുണ്ടായത്.
ഉണ്ടാക്കാപ്പിക്ക് 54 കിലോ ചാക്കിന് എന്ന കണക്കിലും ചില സ്ഥലങ്ങളിൽ കാപ്പി എടുക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ചാക്കിന് 6,500 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 11,340 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കാപ്പിക്ക് ആവശ്യം കൂടിയതാണ് ഇപ്പോഴത്തെ വിലവർധനയ്ക്ക് കാരണമായതെന്നും കയറ്റുമതി വ്യാപാരികൾ പറയുന്നു. ലോകത്തെ കാപ്പി ഉൽപാദന രാജ്യങ്ങളിൽ കുറച്ചു വർഷങ്ങളായി വിവിധ കാലാവസ്ഥ കാരണങ്ങളാൽ ഉൽപാദനം കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
കർണാടക കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം കാപ്പി ഉൽപാദനം വയനാട്ടിലാണ്. വയനാടൻ കാപ്പിക്ക് രാജ്യാന്തര വിപണിയിൽ ആവശ്യക്കാരെറേയാണ്. ജില്ലയിലെ കാപ്പി ഉൽപാദനം ഒരു ലക്ഷം ടണ്ണിൽ അധികമാണ്. സംസ്ഥാന സർക്കാർ ബജറ്റുകളിൽ പ്രഖ്യാപിച്ച ശേഷം വിവിധ ഏജൻസികൾ രണ്ട് വർഷം മുൻപു പേരിനു മാത്രം കാപ്പി സംഭരണം നടത്തിയിരുന്നെങ്കിലും ഇതൊന്നും കർഷകർക്കു ഗുണകരമായിരുന്നില്ല.
Leave a Reply