നിര്‍മ്മിതി കേന്ദ്രയുടെ മെല്ലെപ്പോക്കിനെതിരെ ടൂറിസം മന്ത്രിയുടെ രൂക്ഷ വിമര്‍ശനം
.
പടിഞ്ഞാറത്തറ: വയനാട് ജില്ലാ നിർമ്മിതി കേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ടൂറിസം വകുപ്പ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം.കര്‍ളാട് തടാകം ടൂറിസം കേന്ദ്രത്തില്‍ ഒരു കോടി രൂപയുടെ പ്രവൃത്തികളേറ്റെടുത്ത് മൂന്ന് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാത്തതില്‍ നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊതുവേദിയില്‍ വെച്ച് നിര്‍മ്മിതികേന്ദ്രയുടെ ഉത്തരവാദപ്പെട്ടവരെ മന്ത്രി വിമര്‍ശിച്ചത്.കര്‍ളാട് ടൂറിസം വികസനപദ്ധതികളുടെ ഉദ്ഘാടനചടങ്ങില്‍ വെച്ചായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം.
ഒരുകോടിയുടെ പ്രവൃത്തി മൂന്ന് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാത്ത നിര്‍മ്മിതി കേന്ദ്രക്ക് അഞ്ചു കോടിയുടെ പ്രവൃത്തി നല്‍കിയതെന്തിനെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.കുറഞ്ഞ നിരക്കില്‍ പ്രവൃത്തിയേറ്റെടുത്ത് ഗുണനിലവാരമില്ലാതെയും കാലതാമസം വരുത്തിയും പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും അത് കൊണ്ട് കഴിയില്ലെങ്കില്‍ പ്രവൃത്തി ഏറ്റെടുക്കരുതെന്നും മന്ത്രി വേദിയില്‍ വെച്ച് തന്നെ നിര്‍മ്മിതികേന്ദ്രം മാനേജരോടാവശ്യപ്പെട്ടു.ചടങ്ങിലെത്തിയ ജീവനക്കാരും നാട്ടുകാരും വന്‍ കൈയ്യടിയോടുകൂടിയാണ് മന്ത്രിയുടെ വിമര്‍ശനത്തെ വരവേറ്റത്.
ഡി ടി പി സിക്ക് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിലെതുള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികളെല്ലാം ഏറ്റെടുത്ത് സബ്‌കോണ്‍ട്രാക്ട് നല്‍കി കൃത്യനിഷ്ഠയില്ലാതെയും വേണ്ടത്ര പരിശോധനകളും ഗുണമേന്മയുമില്ലാതെയും ചില പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും മറ്റ് ചിലത് പാതി വഴിയില്‍ ഉപേക്ഷിക്കുകയുമാണ് ജില്ലാ നിര്‍മ്മിതി കേന്ദ്രം ചെയ്തു കൊണ്ടിരിക്കുന്നതായിരുന്നു നാട്ടുകാരുടെ പരാതി.കര്‍ളാട് ടൂറിസം കേന്ദ്രത്തില്‍ മൂന്ന് വര്‍ഷം മുമ്പാണ് ഒരു കോടി രൂപയുടെ പ്രവൃത്തികള്‍ നിര്‍മിതികേന്ദ്രം ഏറ്റെടുത്തത്.എന്നാല്‍ പദ്ധതിയിലുള്‍പ്പെട്ട പലതും ഇനിയും പൂര്‍ത്തിയായിട്ടില്ല.സിപ്പ്‌ലൈന്‍ ലാഞ്ചിംഗ് കേന്ദ്രം നിര്‍മിക്കാന്‍ ഭൂമിസംബന്ധമായ താമസമുണ്ടായെങ്കിലും ഇരിപ്പിടങ്ങള്‍,കുട്ടികളുടെ പാര്‍ക്ക്,സി സി ടി കേമറകള്‍ സ്ഥാപിക്കല്‍ തുടങ്ങി പെട്ടെന്ന് തീര്‍ക്കാവുന്ന പ്രവൃത്തികള്‍ പോലും വളരെ വൈകിയും കഴിഞ്ഞ ആഴ്ചകളിലുമാണ് പൂര്‍ത്തിയാക്കിയത്. പൂര്‍ത്തിയാക്കിയ ടോയ്‌ലറ്റ,കോണ്‍ഫറന്‍സ് ങാളിന്റെ മേല്‍ക്കൂര തുടങ്ങിയവ നിര്‍മാണത്തിലെ പല അപാകതകളുള്ളതായും ഇവിടെയുള്ള തൊഴിലാളികള്‍ തന്നെ പരാതിപ്പെടുന്നുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത ടോയ്‌ലറ്റ് പാതിവഴിയില്‍ ഉപേക്ഷിക്കുകയും വീണ്ടും ഫണ്ട് വെച്ച് പൂര്‍ത്തീകരിക്കുയുമായിരുന്നു.ഈസാഹചര്യത്തിലാണ് പുതുതായി കര്‍ളാട് വിനോദസഞ്ചാരകേന്ദ്രത്തിനനുവദിച്ച അഞ്ച്ു കോടി രൂപയുടെ പ്രവൃത്തിയും നിര്‍മിതികേന്ദ്രയെ തന്നെ ഏല്‍പ്പിച്ചത്.നിര്‍മിതി കേന്ദ്രയുടെയും ഡി ടി പി സി യുടെയും ചുമതല ഒരാള്‍ക്ക് തന്നെയാണെന്നതിനാലാണ് ഇത്തരത്തില്‍ നിര്‍മിതി കേന്ദ്രക്ക് പ്രവൃത്തികള്‍ ലഭിക്കുന്നത്.സ്വന്തമായി തൊഴിലാളികളോ ഉപകരണങ്ങളോ ഇല്ലാത്ത നിര്‍മിതി കേന്ദ്ര മുഴുവന്‍ പ്രവൃത്തികളും സ്വകാര്യ കരാറുകാര്‍ക്ക് സബ് വര്‍ക്കായി ഏല്‍പ്പിച്ചു നല്‍കുകയാണ് ചെയ്യുന്നത്.കൃത്യമായ ഉപാധികളോ മാനദണ്ഡങ്ങളോ ഇല്ലാതെയാണ് സബ്‌കോണ്‍ട്രാക്ട് നല്‍കുന്നത്.നിർമ്മിതിയുടെ കണക്കുകള്‍ പോലും കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടാറില്ലെന്നും വന്‍ തോതിലുള്ള അഴിമതികള്‍ നടക്കുന്നതായും നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.കഴിഞ്ഞ മാസം കളക്ട്‌റേറ്റില്‍ നടന്ന അവലോകന യോഗത്തിലും നിര്‍മ്മിതികേന്ദ്രക്കെതിരെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
Leave a Reply