ബ്ലേഡ് ഇടപാടുകാരൻ തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കുമെന്ന് കർമ്മസമിതി
കൽപ്പറ്റ: ബ്ലേഡ് ഇടപാടുകാരൻ നിർധന കുടുംബത്തിൽ നിന്ന് തട്ടിയെടുത്ത 1.89 ഏക്കർ ഭൂമി തിരിച്ചുപിടിക്കുമെന്ന് കണിയാമ്പറ്റ പറളിക്കുന്നിലെ കർമ്മസമിതി ഭാരവാഹികൾ കൽപറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പറളിക്കുന്ന് സ്വദേശിയായ പാമ്പറമ്പിൽ മുനീറിന്റെയും ഭാര്യയുടെയും പേരിലുള്ള 1.89 ഏക്കർ ഭൂമിയാണ് കൽപ്പറ്റ നഗരത്തിലെ ബ്ലേഡ് ഇടപാടുകാരനായ അലവിക്കുട്ടിയെന്നായാളും ഭാര്യയും ചേർന്ന് സ്വന്തമാക്കിയത്. ഗൾഫിൽ ഹോട്ടൽ നടത്തിവന്ന മുനീർ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് അലവിക്കുട്ടിയുടെ കെണിയിൽ പെട്ടത്. മുട്ടിൽ വില്ലേജിലെ 25 സെന്റ് സ്ഥലവും കണിയാമ്പറ്റ വില്ലേജിലെ 1.5 ഏക്കർ ഭൂമിയും വെങ്ങപ്പള്ളി വില്ലേജിലെ 14 സെന്റ് സ്ഥലവും ഇന്നോവ കാറുമാണ് അലവിക്കുട്ടി തട്ടിയെടുത്തത്.
നാട്ടിലെത്തിയ മുനീറിന് പ്രമേഹം ഇതിനിടെ കാഴ്ച നഷ്ടപ്പെട്ടു. ഇപ്പോൾ കൽപ്പറ്റയിൽ ചികിത്സയിലാണ്. മുനീറിനെയും കുടുംബത്തെയും സഹായിക്കാനായി പറളിക്കുന്നിൽ എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും ഭാരവാഹികളും നാട്ടുകാരും ചേർന്ന് കർമ്മസമിതി രൂപീകരിച്ചിരുന്നു. സർവ്വകക്ഷി ഭാരവാഹികൾ കൽപ്പറ്റ എ.എസ്.പി.ക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ എ.എസ്.പി. ഓഫീസിൽ നിന്ന് മുനീറിനെ ഫോൺ ചെയ്ത് വിലപേശൽ നടത്തുകയാണന്ന് കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു.
മധ്യസ്ഥ ശ്രമത്തിന്റെ ഫലമായി 2017 ജൂൺ 30-ന് അലവിക്കുട്ടിയുമായി ഒരു കരാർ ഉണ്ടാക്കിയിരുന്നു. ഇതു പ്രകാരം പിണങ്ങോട്ടെ 14 സെന്റ് ഭൂമി 3 ലക്ഷം രൂപ നൽകിയും വാര്യാട്ടെ 25 സെന്റ് ഭൂമിക്ക് 10 ലക്ഷം രൂപയും മുനീർ നൽകിയാൽ തിരിച്ച് നൽകണം. കണിയാമ്പറ്റ വില്ലേജിലെ ഒന്നര ഏക്കറിൽ 60 സെന്റ് സ്ഥലം പലിശക്ക് പകരമായി അലവിക്കുട്ടിക്ക് നൽകിയ ശേഷമുള്ള 90 സെന്റ് സ്ഥലം തിരികെ മുനീറിന് രജിസ്റ്റർ ചെയ്ത് കൊടുക്കണം. കാരാർ പ്രകാരം 2017 ജൂലായ് 30-ന് മുമ്പ് ഭൂമി തിരിച്ച് നൽകണമായിരുന്നു. ഇത് ലംഘിക്കപ്പെട്ടതോടെയും പൊലീസ് നീതി നടത്തി കൊടുക്കാത്തതിനാലുമാണ് ഇപ്പോൾ പ്രക്ഷോഭത്തിന്റെ ഭാഗമായി ബ്ലേഡ് കാരൻ തട്ടിയെടുത്ത് ഭൂമിയിലേക്ക് മാർച്ച് തടത്തുന്നതും തിരിച്ചുപിടിക്കുന്നതും എന്ന് ഭാരവാഹികൾ പറഞ്ഞു. ഈ വരുന്ന 12-ന് രാവിലെയാണ് മാർച്ച്. തുടർന്ന് മുനീറിനെയും കുടുംബത്തെയും അലവിക്കുട്ടിയുടെ വീടിന് മുമ്പിൽ കുടിയിരുത്തുമെന്നും ഇവർ പറഞു. കർമ്മസമിതി ഭാരവാഹികളായ പ്രകാശ് കാവും മറ്റം, മായൻ സിദ്ദീഖ്, വി.പി.യൂസഫ്, പി.ഇ.ജോർജ്കുട്ടി, എ.മോഹനൻ, സന്തോഷം പൂന്തോട്ടം, ഇ.പി.ഫിലിപ്പ് ക്കുട്ടി, പി. ഹനീഫ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply