കുണ്ടാലയിലെ പ്ലൈവുഡ് ഫാക്ടറി നാട്ടുകാർക്ക് ദുരിതമാകുന്നു: അടച്ചു പൂട്ടിയില്ലങ്കിൽ പ്രക്ഷോഭം
കല്‍പ്പറ്റ: കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്ന കുണ്ടാല ഐഡിയല്‍ വുഡ് ഇന്‍ഡസ്ട്രീസിനെതിരെ സമരം നടത്തുമെന്ന് പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലൈവുഡ് ഫാക്ടറിക്ക് സമീപത്തെ കുടുംബങ്ങളെ ദുരുതത്തിലാഴ്ത്തി കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ഈ ഫാക്ടറി. ഫാക്ടറിയില്‍ നിന്നും രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും ദുര്‍ഗന്ധവും യന്ത്രങ്ങളുടേയും മറ്റും ശബ്ദവും കാരണം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഉറങ്ങുന്നതിനോ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനുപോലും കഴിയുന്നില്ല.
കുട്ടികള്‍ ശ്വാസതടസം, ചൊറിച്ചില്‍, ഛര്‍ദി പോലുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
കടുത്ത പരിസ്ഥിതി ദുരന്തങ്ങളും മാരക രോഗങ്ങളുമുണ്ടാക്കുന്ന ഫോര്‍മാല്‍ഡിഹൈഡ്, പെന്റാ ക്ലോറോഫിനോള്‍ തുടങ്ങിയ മാരക രാസ വസ്തുക്കളുപയോഗിച്ചാണ് ഇവിടെ പ്ലൈവുഡുകള്‍ നിര്‍മ്മിക്കുന്നത്. ഫാക്ടറിയുടെ പ്രവര്‍ത്തനം കാരണം പരിസരത്തുള്ള കിണറുകളെല്ലാം മലിനമാണ്. കുടിവെള്ളത്തിനായി ജനങ്ങള്‍ കഷ്ടതഅനുഭവിക്കുകയാണ്. ഇതിനെതിരെ നല്‍കുന്ന പരാതികളില്‍ യാതൊരും നടപടിയും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ല. ഫാക്ടറി ഉടമ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതായും സംശയിക്കുന്നു.
നിലവില്‍ ഫാക്ടറി പ്രവര്‍ത്തിക്കേണ്ട സമയം വൈകുന്നേരം ആറ് വരെയാണ്. എന്നാല്‍ 24മണിക്കൂറും ഫാക്ടറി പ്രവര്‍ത്തിക്കുകയാണ്. ഇതോടൊപ്പം ഈ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യവും വര്‍ധിച്ചു. ഇപ്പോള്‍ ഫാക്ടറിയെ എതിര്‍ക്കുന്ന സമീപവാസികള്‍ക്കെതിരെ കള്ളക്കേസ് എടുപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. വരും ദിവസങ്ങളില്‍ ഫാക്ടറി വൈകുന്നേരം ആറിന് ശേഷം പ്രവര്‍ത്തിച്ചാല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സമീപവാസികളുടെ തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ നൂര്‍ജഹാന്‍ നൗഷാദ്, റുഖിയ നസീര്‍, ഉമ്മുകുല്‍സു ജാഫര്‍, റാബിയ സിദ്ധിക്, ജമീല ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു
Leave a Reply