വയനാട് മെഡിക്കൽ കോളേജിനായി 12-ന് കിസാൻ ജനതയുടെ യാചനാ സമരം.
കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജ് നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് യാചന സമരം നടത്തുമെന്ന് കിസാന്‍ജനതാ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 12 ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലാണ് സമരം നടത്തുക. 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന് 50 ഏക്കര്‍ സ്ഥലം ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കുകയും, നിരവധി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2015 ജനുവരിയില്‍ ഭൂമി ഏറ്റെടുക്കുകയും, ജൂലൈ 12ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും മെഡിക്കല്‍ കോളജ് തറക്കല്ലിലൊതുങ്ങിയിരിക്കയാണ്. ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റ് ജില്ലകളിലെ മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ഇവിടെ നടന്നത് മരംമുറി മാത്രമാണ്. മേപ്പാടിയെ സ്വകാര്യ മെഡിക്കല്‍ പ്ലാന്റേഷന്‍ ഭൂമിയുടെ ഒരു നിയമവും തടസ്സമായില്ല. വയനാട്ടിലെ എട്ട് ലക്ഷത്തിലധികമുള്ള ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ജനങ്ങള്‍ക്ക് അപകടം സംഭവിച്ചാലും, അസുഖം ബാധിച്ചാലും മികച്ച ചികിത്സ ലഭിക്കാന്‍ 150 കി.മീറ്ററോളം ദൂരെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തണം. ദിനേന 50ഓളം ആംബുലന്‍സുകളാണ് ചുരമിറങ്ങുന്നത്. ദിവസേന ചുരത്തിലുണ്ടാകുന്ന ഗതാഗത തടസ്സം മൂലം ആബുംലന്‍സില്‍ വെച്ച് രോഗികള്‍ മരണപ്പെടുന്ന സംഭവങ്ങളുമുണ്ട്. ഈ സാഹര്യത്തിലാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിര്‍മ്മാണം ആരംഭിക്കണമെന്ന ആവശ്യവുമായി കിസാന്‍ ജനതയുടെ നേതൃത്വത്തില്‍ യാചന സമരം നടത്തുന്നത്. ജനങ്ങളില്‍ നിന്നും യാചിച്ച് കിട്ടുന്ന പണം മെഡിക്കല്‍ ആവശ്യത്തിന് സര്‍ക്കാറിന് കൈമാറുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.ഒ ദേവസ്യ, ജില്ലാ പ്രസിഡന്റ് വി.പി വര്‍ക്കി, ജോസ് പനമട, ഡി.രാജന്‍, സി.ഒ വര്‍ഗ്ഗീസ് പങ്കെടുത്തു.
Leave a Reply