പോലീസ് സേനയിലെ ഗുഡ് സർവ്വീസ് എൻട്രിയിൽ സെഞ്ച്വറി തികക്കാനൊരുങ്ങി ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ
കാല്‍ നൂറ്റാണ്ട് പോലീസ് സേനയിൽ -കെ എം ദേവസ്യയുടെ തൊപ്പിയില്‍ വീണത് നിരവധി പൊന്‍ തൂവലുകള്‍.
മാനന്തവാടി: ;തെളിവുകളുടെ തുമ്പ് പോലും അവശേഷിപ്പിക്കാതെ നടത്തിയ വയനാട് കണ്ടത്തുവയല്‍ നവദമ്പതികളുടെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ നാട്ടുകാര്‍ക്ക് മുമ്പിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചത് ദേവസ്യസാര്‍ക്കഭിവാദ്യങ്ങളെന്നായിരുന്നു.
കൊലപാതകിയെയും നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങളും കൊലനടത്താനുപയോഗിച്ച ആയുധവുമുള്‍പ്പെടെ മുഴുവന്‍ കണ്ടെത്താനാവുന്നത്ര തെളിവുകളും കണ്ടെത്തിയാണ് പ്രതിയെ കോടതിയിലെത്തിച്ചത്.മാനന്തവാടി ഡി വൈ എസ് പി ആയി ചുമതലയേറ്റ് ഒരു വര്‍ഷം മാത്രം പൂര്‍ത്തിയാവുമ്പോള്‍ ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ ആറ് കൊലപാതകക്കേസുകളിലെ പ്രതികളെയാണ് പിടികൂടിയത്.ദൃശ്യം സിനിമാ മാതൃകയില്‍ തോണിച്ചാലില്‍ നടത്തിയ അക്ഷയ് കണ്ണന്‍ കൊലപാതകക്കേസിലെ പ്രതികളെ പിടികൂടിയത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്.1993 ല്‍ പോലീസ് സര്‍വ്വീസില്‍ കയറിയ മണ്ണാര്‍ക്കാട് ഇരുമ്പകച്ചാല്‍ കൊമ്പേരി മാണി-മറിയാമ്മ ദമ്പതികളുടെ ആറ് ആണ്‍ മക്കളിലൊരാളായ കെ എം ദേവസ്യ ഇതിനോടകം 92 ഗുഡ് സര്‍വ്വീസ് എന്‍്ട്രികളാണ് കരസ്ഥമാക്കിയത്. പോലീസ് സേനയിൽ അപൂർവ്വമായാണ് ഒരുദ്യോഗസ്ഥന് നൂറിലധികം ഗുഡ് സർവ്വീസ് എൻട്രി ലഭിക്കുന്നത്. ഇനി നാല് വർഷം കൂടി സർവ്വീസുള്ള കെ.എം. ദേവസ്യക്ക് നിലവിലെ ഗുഡ് സർവ്വീസ് എൻട്രി കൂടാതെ രണ്ട്
മൂന്നെണ്ണം കൂടി പരിഗണനയിലുണ്ട്. വിരമിക്കുന്നതിന് തന്റെ സേവനത്തിലൂടെ കേരള പോലീസിനെ അഭിമാനത്തിന്റെ നെറുകയിലേക്ക് ഉയർത്തുകയാണ് മികച്ച സംഘാടകൻ കൂടിയായ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ .
ഒരു തവണ മുഖ്യ മന്ത്രിയുടെ പോലീസ് മെഡലിനും അര്‍ഹനായി.2003 ല്‍ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായും 2008 ല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായും സ്ഥാനക്കയറ്റം ലഭിച്ചു.ഡി വൈ എസ് പി യായി സ്ഥാനക്കയറ്റം ലഭിച്ച് 2017 ജൂലെ 31 നാണ് മാനന്തവാടിയിലെത്തുന്നത്.2008 മുതല്‍ 2011 വരെ കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ 13 കൊലപാതകക്കേസുകളിലെ പ്രതികളെയാണ് നിയമത്തിന് മുമ്പിലെത്തിച്ചത്.ഇതില്‍ പ്രമാദമായ മതിലകം തമ്പികൊലക്കേസില്‍ കൊന്നവനെയും കൊല്ലപ്പെട്ടവനെയും തിരച്ചറിയാത്ത കൊലപാതകക്കേസന്വേഷണം നടത്തി പ്രതി ഇപ്പോള്‍ വിചാരണ നേരിടുകയാണ്.തലവെട്ടി മാറ്റി വയറില്‍ കോണ്‍ക്രീറ്റ് കഷ്ണം കെട്ടി പഞ്ചായത്ത് കുളത്തില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു തമ്പിയുടെ മൃതദേഹമുണ്ടായിരുന്നത്.
പട്ടാമ്പിയിൽ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ ഏഴു കൊലപാതകക്കേസിലെ പ്രതികളെ പിടികൂടുകയുണ്ടായി.ബംഗാളി കൂക്കൂണ്‍ ഇബ്രാഹിം കൊലപാതകം,ഷോളയാരില്‍ കാമുകന്‍ കൊലപ്പെടുത്തിയ യുവതിയുടെ കൊലക്കേസ് തുടങ്ങി വിചാരണ പൂര്‍ത്തിയായ കേസുകളിലെല്ലാം പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു നല്‍കാനും അന്വേഷണ ഉദ്യോഗസ്ഥനെന്നനിലയില്‍ ദേവസ്യക്കായിട്ടുണ്ട്.കേരളത്തില്‍ ഹര്‍ത്താലിനിടയാക്കിയ 2005 ലെ ഒന്നെകാല്‍ കോടി രൂപാ വിലവരുന്ന ബാലരാമപുരം എഴുത്തച്ഛന്‍ ക്ഷേത്രത്തിലെ വിഗ്രഹ മോഷണക്കേസില്‍ വിഗ്രഹം കണ്ടെത്തിയതും ഇദ്ദേഹമായിരുന്നു.കേസന്വേഷണത്തിന് പുറമെ 2015 ലെ അഗളി ഉരുള്‍പൊട്ടല്‍ സംഭവത്തില്‍ ഒറ്റപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട 16 കുടുംബങ്ങളെ സാഹസികമായി രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്നതിന് നേതൃത്വം കൊടുത്തതും കൊടുങ്ങല്ലൂരില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ കുടുങ്ങിയ ആറ് മത്സ്യതൊഴിലാളികളെ ബോട്ടുമായിച്ചെന്ന് രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതും ദേവസ്യയുടെ സര്‍വ്വീസില്‍ മറക്കാനാവത്ത അനുഭവങ്ങളാണ്.വീട്ടമ്മയായ കുഞ്ഞുമോളാണ് ഭാര്യ-സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ദീപു ,എം കോം വിദ്യാര്‍ത്ഥിനിയായ ദീപ്തി,ഏഴാം ക്ലാസ്സുകാരിയായ ദിവ്യ എന്നിവര്‍ മക്കളാണ്.കണ്ടത്തുവയല്‍ കൊലപാതകക്കേസിലെ പ്രതിയെ കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ട് ദിവസം മുമ്പ് രൂപീകരിച്ച ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘത്തിന് വന്‍ സ്വീകരണം നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രളയകാലത്ത് ധാരാളം സംഘടനകളും സ്ഥാപനങ്ങളും ഏജൻസികളും ദുരിതാശ്വാസ പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങിയപ്പോൾ മാനന്തവാടിയിൽ പോലീസും മടിച്ചു നിന്നില്ല. ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ നാലായിരത്തിലധികം പേർക്കാണ് കിറ്റും അരിയും വിതരണം ചെയ്തത്.
ഒരു കാലത്ത് നക്സലുകളും പിന്നീട് മാവോയിസ്റ്റുകളും താവളമാക്കിയ വയനാട്ടിൽ ചുരുക്കം ചില ഡി.വൈ. എസ്.പി. മാത്രമമാണ് ജനഹൃദയങ്ങളിൽ ഇടം പിടിച്ചത്. നാല് വർഷം മുമ്പ് മാനന്തവാടി ഡി.വൈ.എസ്.പി.യായി സ്ഥലം മാറി പോയ മുഹമ്മദ് ഷാഫിക്ക് ശേഷം വയനാട്ടുകാരൻ കൂടിയായ
പ്രിൻസ് അബ്രാഹിമിനൊപ്പം ജനസമ്മതനായിരിക്കുകയാണ് അതികായനായ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ.
.
(അബ്ദുള്ള പള്ളിയാൽ – )
Leave a Reply