ഹരിത തിരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വീണ്ടും നിർദ്ദേശം.
പ്രചാരണത്തിന് ഫഌക്‌സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള അജൈവ വസ്തുക്കള്‍ നിരോധിച്ച പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 'ഹരിത'മാക്കാന്‍ ഹരിതകേരളം മിഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനല്ല, പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനാണ് നിരോധനം. ഇക്കാരണത്താല്‍ കോട്ടണ്‍ തുണിയില്‍ പ്രിന്റ് ചെയ്തതോ എഴുതി തയ്യാറാക്കിയതോ ആയ ബോര്‍ഡുകള്‍, കോട്ടണ്‍ തുണിയും പേപ്പറും ഉള്‍പ്പെടുന്ന മാധ്യമം ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാം. കൂടാതെ പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചും ആകര്‍ഷകമായ രീതിയില്‍ ബോര്‍ഡുകളും പ്രചാരണ സാമഗ്രികളും ഉണ്ടാക്കാന്‍ കഴിയും. അനുമതിയുള്ള സ്ഥലങ്ങളില്‍ ഡിജിറ്റല്‍ ബോര്‍ഡുകളും സ്ഥാപിക്കാം.
കൊടികളും തോരണങ്ങളും കോട്ടണ്‍ തുണിയിലോ പേപ്പറിലോ നിര്‍മിക്കാം. ഭവനസന്ദര്‍ശനത്തിന് പോവുന്ന സ്ഥാനാര്‍ത്ഥികളുടെ സ്‌ക്വാഡുകള്‍ ഓരോ സ്റ്റീല്‍ ബോട്ടില്‍ കൂടി സഞ്ചിയില്‍ കരുതിയാല്‍ കുപ്പിവെള്ളം ഒഴിവാക്കാം. പര്യടനത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ വാട്ടര്‍ ഡിസ്‌പെന്‍സറും സ്റ്റീല്‍ കപ്പും കൂടി കരുതിയാല്‍ മതിയാവും. പര്യടന വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഫഌക്‌സും പ്ലാസ്റ്റിക്കും തെര്‍മോകോളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി തുണിയും പേപ്പറും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ അലങ്കരിക്കാം.
Leave a Reply