ആദിവാസി യുവതിയുടെ കൊലപാതകം യഥാര്‍ത്ഥ പ്രതികളെ പിടികൂടണം: ആദിവാസി സംഘടനകള്‍ 19ന് പ്രതിഷേധസംഗമം നടത്തും
ആദിവാസികൾ ഇരകളാവുന്ന കേസുകളിൽ നീതി ലഭിക്കുന്നില്ലന്ന് ഗീതാനന്ദൻ
കൽപ്പറ്റ:
ആദിവാസികൾ ഇരകളാവുന്ന കേസുകളിൽ നീതി ലഭിക്കുന്നില്ലന്ന് ഗീതാനന്ദൻ
വയനാട് കുറുവാദ്വീപിനടുത്തുള്ള കുറുക്കന്‍മൂല ആദിവാസി കോളനിയിലെ ശോഭയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് പ്രഥമദൃഷ്ട്യ വ്യക്തമായിട്ടും, ശാസ്ത്രീയമായ അന്വേഷണം ഒഴിവാക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന് വിവിധ ആദിവാസി സംഘടനനേതാക്കള്‍ പത്രസമ്മേളത്തില്‍ കുറ്റപ്പെടുത്തി. കൊലപാതകം ആത്മഹത്യയാക്കി മാറ്റിയ വാളയാര്‍ മോഡല്‍ അന്വേഷണരീതിക്കെതിരെ ഫെബ്രുവരി 19ന് മൂന്ന് മണിക്ക് കലക്‌ട്രേറ്റിന് മുമ്പില്‍ പ്രതിഷേധസംഗമം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഏറെ അടുപ്പമുള്ള ഒരു വ്യക്തിയുടെ മൊബൈല്‍ കോളിനെ തുടര്‍ന്ന് രാത്രി വീടിന് പുറത്തിറങ്ങിയ ആദിവാസി യുവതി, ഏതാണ്ട അര കിലോമീറ്റര്‍ ദൂരമുള്ള കൃഷി ചെയ്യാതെ കിടക്കുന്ന ഒരു വയലില്‍ കൊല്ലപ്പെട്ട നിലയിലാണ് പിറ്റേന്ന് കാണുന്നത്. ശരീരത്തില്‍ നിറയെ മുറിവുകളും, കീറിപ്പറഞ്ഞ വസ്ത്രങ്ങളുമായികാണപ്പെട്ട യുവതി വൈദ്യുതാഘാതം കൊണ്ട് മരണപ്പെട്ടതായാണ് പൊലീസ് പ്രചരിപ്പിക്കുന്നത്. മൃതദേഹം കണ്ട സ്ഥലത്ത് നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന വൈദ്യുതിലൈന്‍ ഉണ്ടായിരുന്നതിന്റെ പേരില്‍ സ്ഥലമുടമയെ ഇതിനകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഒരു അപകടമരണമായി എഴുതിത്തള്ളാനുള്ള ആസൂത്രിതനീക്കമാണെന്നാണ് നടക്കുന്നതെന്നാണ് ബന്ധുക്കളും, നാട്ടുകാരും, ആദിവാസി സംഘടനകളും വിശ്വസിക്കുന്നത്. യഥാര്‍ത്ഥ പ്രതികള്‍ ഇനിയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും, അവരെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളുണ്ടെന്ന് ബന്ധുക്കളടക്കം ആരോപിക്കുന്നുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. അന്ന് രാത്രി കുറുക്കന്‍മൂല കോളനിക്കടുത്തുള്ള ഒഴിഞ്ഞുകിടന്ന വീട്ടില്‍ നിന്നും ശബ്ദം കേട്ടതായി പരിസരവാസികളും വ്യക്തമാക്കിയിട്ടുണ്ട്. ഈ വീടിന് പുറത്ത് നിന്ന് ലഭിച്ച മൊബൈല്‍ഫോണ്‍ കണ്ടുകിട്ടിയത് നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ ദിശയില്‍ നിന്നും ദാരുണമായ നിലവിളി കേട്ടതായും നാട്ടുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും, പരിസരവാസികള്‍ രൂപീകരിച്ച പൗരസമിതി ഒട്ടും വൈകാതെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എന്തുകൊണ്ടാണ് ശാസ്ത്രീയമായ കുറ്റാന്വേഷണരീതി അവലംബിക്കാത്തതെന്നത് ദുരൂഹതയുണര്‍ത്തുന്നതാണ്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗപ്പെടുത്തുകയോ, ആവശ്യമായ ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുകയോ, ലഭിച്ച മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുള്ള സൈബര്‍ അന്വേഷണരീതികളോ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. ആദിവാസി യുവതിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരെ ചോദ്യം ചെയ്തിട്ടുമില്ല. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് യഥാര്‍ത്ഥപ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ പ്രക്ഷോഭം ആദിവാസി ദലിത് സംഘടനകള്‍ ആരംഭിക്കും. അതിന്റെ തുടക്കമെന്ന നിലയിലാണ് 19ന് പ്രതിഷേധസംഗമം നടത്തുന്നത്. പത്രസമ്മേളനത്തില്‍ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍, കേരളാ ആദിവാസി ഫോറം നേതാവ് എ ചന്തുണ്ണി, രമേശന്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply