കൃഷിയിടത്തിൽ ലോക്കായില്ല: അനീഷിനും ബിനീഷിനും ഇത് അതിജീവന കാലം
കൃഷിയിടത്തിൽ ലോക്കായില്ല: അനീഷിനും ബിനീഷിനും ഇത് അതിജീവന കാലം
കൽപ്പറ്റ: പ്രളയത്തിൽ കൃഷി നശിച്ച യുവകർഷകർക്ക് ലോക്ക് ഡൗണും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ അപ്പോൾ അതു മറികടക്കാൻ നടത്തിയ ശ്രമങ്ങൾ വിജയത്തിലേക്ക്. ഏച്ചോം തച്ചിലോത്ത് മോഹനന്റെ മകൻ അനീഷ് , കമ്പളക്കാട് തുമ്പിയാം കുഴി ബിനീഷ് എന്നിവർ ചേർന്നാണ് വർഷങ്ങളായി പച്ചക്കറി കൃഷി ചെയ്യുന്നത്. മടക്കിമലയിലും ഏച്ചോത്തും സ്വകാര്യ വ്യക്തികളുടെ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. അഞ്ച് ഏക്കർ സ്ഥലത്ത് പയർ, പാവൽ, പടവലം, ചീര, മത്തൻ, വെളളരി തുടങ്ങി പത്തിലധികം ഇനം പച്ചക്കറികൾ കൃഷി ചെയ്യുന്നത്. ഓരോ ദിവസവും അഞ്ച് ക്വിന്റൽ പച്ചക്കറിയാണ് തോട്ടത്തിൽ നിന്ന് വിളവെടുത്ത് സ്വന്തമായി വിൽപ്പന നടത്തുന്നത്.
ലോക്ക് ഡൗൺ തുടങ്ങിയതോടെ വിളവെടുപ്പ് മുടക്കാതെ നഷ്ടം വരാതിരിക്കാൻ കൃഷിയിടത്തിനരികിൽ തന്നെ റോഡരികിൽ ചെറിയ തോതിൽ കച്ചവടം തുടങ്ങുകയായിരുന്നു. പിന്നീട് കച്ചവടം വർദ്ധിച്ചു ലാഭവും. മൊത്ത കച്ചവടകാർക്ക് 15 രൂപക്ക് കഴിഞ്ഞ വർഷങ്ങളിൽ നൽകിയിരുന്ന പയർ ഇത്തവണ 40 രൂപക്കാണ് ചില്ലറയായി വിൽപ്പന നടത്തുന്നത്. പാവക്ക 23 രൂപയുണ്ടായിരുന്നത് 40 രൂപ പ്രകാരം ലഭിച്ചു. കൃഷി നോക്കി നിന്ന്, ആവശ്യകാർക്ക് വാങ്ങാൻ കഴിയുന്നതിനാൽ ഇവരുടെ പച്ചക്കറിക്ക് വിശ്വാസ്യത വർദ്ധിച്ചു. കൃഷി വകുപ്പ് ആരംഭിച്ച സഞ്ജീവനി പദ്ധതിയിൽ ഇവിടെ നിന്നുള്ള പച്ചകറികൾ വിൽപ്പന നടത്തുന്നുണ്ട്. കൂടാതെ ഈസ്റ്റർ വിഷുവിനോടനുബന്ധിച്ച് മടക്കിമലയിൽ നാട്ടു ചന്തയും തുടങ്ങി. ഇതിലൂടെയും വരുമാനം കൂടി. നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഉല്പാദക കമ്പനികളുടെ കൂട്ടായ്മയായ എഫ്.പി.ഒ. ഫെഡറേഷനും ഇവർക്ക് ഇപ്പോൾ ആവശ്യമായ സഹായം ചെയ്യുന്നുണ്ട്. ഇവർക്ക് പ്രത്യേക പരിഗണന നൽകി കൃഷിയിടത്തിന് സമീപം തന്നെ നാട്ടു ചന്ത നടത്താൻ അനുമതി നൽകിയതായി സംസ്ഥാന കോഡിനേറ്റർ സി.വി.ഷിബു പറഞ്ഞു.
കഴിഞ്ഞ പ്രളയത്തിൽ രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കൃഷിയിൽ ഉണ്ടായെങ്കിലും പരിതപിച്ച് കൃഷി ഉപേക്ഷിക്കാൻ ബിനീഷും അനീഷും തയ്യാറായില്ല. ഇടിത്തീയായി വന്ന ലോക്ക് ഡൗണിനെ അതിജീവിക്കാനുള്ള സ്വന്തം വിൽപ്പന എന്ന തന്ത്രം അങ്ങനെ വിജയിച്ചു.
Leave a Reply