മാനന്തവാടിയിലെ കോവിഡ്- 19 വ്യാപനം: ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെന്ന് പയ്യം പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
. മാനന്തവാടി :- മാനന്തവാടി മുൻസിപ്പാലിറ്റി പരിധിയിൽ കൂടുതൽ ആളുകൾക്ക് കോവിഡ്- 19 രോഗബാധ യുണ്ടായതിന്റെ പൂർണ്ണ ഉത്തരവാദിത്വം ആരോഗ്യ വകുപ്പിനും ബന്ധപ്പട്ട അധികാരികൾക്കുമാണ്. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ജില്ലാ കലക്ടറുടെ അറിവോടെയാണോ ചെന്നൈയിൽ പോയി വന്ന ട്രക്ക് ഡ്രൈവറേയും സഹായിയേയും വേണ്ടത്ര പരിശോധനകളോ മുൻകരുതലുകളോ കൂടാതെ വീടുകളിലേക്ക് പറഞ്ഞു വിട്ടതെന്ന് വ്യക്തമാക്കണം. അതല്ലെങ്കിൽ വീഴ്ച വരുത്തിയവർക്കെതിരെ മാതൃകാപരമായ നടപടികൾ കലക്ടർ സ്വീകരിക്കണം. നടപടികൾ സ്വീകരിക്കാത്ത പക്ഷം ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ജില്ലാ കലക്ടർക്കും മാറി നിൽക്കാനാവില്ല. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവർക്ക് 24 മണിക്കൂർ മുമ്പുതന്നെ സ്ഥിരീകരണമുണ്ടായതാണെന്നും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വരെ വിവരങ്ങൾ ആരോഗ്യ വകുപ്പ് മറച്ചു പിടിച്ചതാണെന്നുമുള്ള ആക്ഷേപം ഇന്ന് രാവിലെ മുതൽഉയർന്നു വന്നത് പരിശോധിക്കേണ്ടതാണ്. നമ്മൾ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്, രാജ്യം ഒരു മഹാമാരിയോട് പൊരുതുമ്പോൾ അപ്പപ്പോഴുണ്ടാകുന്ന വിവരങ്ങൾ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ആരോഗ്യ പ്രവർത്തക അധികാരികൾക്ക് വിവരങ്ങൾ പുറത്ത് പറയാനുള്ള അപ്രഖ്യാപിത വിലക്ക് സംസ്ഥാനത്തുണ്ടോ എന്ന് സർക്കാരും ബന്ധപ്പെട്ടവരും വ്യക്തമാക്കണം. എന്ത് നെറികേട് കാണിച്ചാലും ഈ സമയത്ത് പ്രത്യക്ഷ സമരങ്ങൾ ഉണ്ടാകില്ല എന്ന ധാർഷ്ട്യമാണ് സർക്കാറിന്റെ ഇത്തരം നടപടികളിലൂടെ വെളിപ്പെടുന്നതെന്ന് പയ്യം പള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി ജോസ് ചാലിൽ ആരോപിച്ചു.
Leave a Reply