ബാങ്ക് വായ്പാതട്ടിപ്പ് :കർഷകൻ ആത്മഹത്യ ചെയ്ത സംഭവം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിനെ കസ്റ്റഡിയിലെടുത്തു
പുല്‍പള്ളി: ബാങ്ക് വായ്പാ തട്ടിപ്പിനിരയായി കടബാധ്യതയെ തുടര്‍ന്ന് പുല്‍പ്പള്ളി സ്വദേശിയും കര്‍ഷകനുമായ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിനെ പുല്‍പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. എബ്രഹാം പ്രസിഡന്റായിരിക്കുന്ന സമയത്തായിരുന്നു ബാങ്കില്‍ വായ്പാ തട്ടിപ്പ് നടന്നത്. സ്ഥലം ഈടുവെച്ച് വായ്പയെടുത്ത കര്‍ഷകര്‍ അറിയാതെ അവരുടെ പേരില്‍ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ അധികമായി എടുത്ത് വായ്പാ തട്ടിപ്പ് നടത്തിയതായി അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിലെ ഇരയായിരുന്നു മരിച്ച രാജേന്ദ്രനും. 75000 വായ്പയെടുത്ത രാജേന്ദ്രന്റെ പേരില്‍ തട്ടിപ്പ് സംഘം 25 ലക്ഷമാണ് കരസ്ഥമാക്കിയത്. പലിശ സഹിതം അതിപ്പോള്‍ 35 ലക്ഷത്തോളമായിട്ടുണ്ട്. രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിലവില്‍ പ്രദേശത്ത് വന്‍ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. രാജേന്ദ്രന്റെ മൃതദേഹവുമായി ഇന്ന് പ്രദേശവാസികള്‍ എബ്രഹാമിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനിരിക്കെയാണ് എബ്രഹാമിനെ രാത്രി കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്ന ഘട്ടത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏബ്രഹാമിനെ പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വായ്പാ തട്ടിപ്പില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ക്കെതിരെയും പോലീസ് നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തുടര്‍നടപടികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പങ്കുവെച്ചിട്ടില്ല.
Leave a Reply