ഹണി ട്രാപ്: യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ രാജസ്ഥാൻ യുവതിയെ വയനാട് സൈബർ പോലീസ് ജയ്പ്പൂരിൽ ചെന്ന് പിടികൂടി
കൽപ്പറ്റ: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനിയെ വയനാട് സൈബർ പോലീസ് ജയ്പ്പൂരിൽ ചെന്ന് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും പിടികൂടിയത്. കേരളാ പോലീസ് തന്നെ തിരക്കി രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി ഉടൻ തന്നെ യുവാവിന് തട്ടിയെടുത്ത തുക അയച്ചു നൽകി. തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പോലീസിൽ യുവാവ് നൽകിയ പരാതിയിൽ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലാകുന്നത്.
2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാർഡിൽ നിന്നും ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്‌ന വീഡിയോകോൾ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചത്. അപരിചിതരുടെ അക്കൗണ്ടുകളിൽ നിന്നും വരുന്ന റിക്വസ്റ്റുകളും, വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തിൽ തട്ടിപ്പിനിരകളാവുന്നതെന്ന് സൈബർ പോലീസ് പറഞ്ഞു.
എസ്.ഐ ബിനോയ് സ്‌കറിയ, എസ് സി പി ഒമാരായ കെ. റസാക്ക്, സലാം കെ എ, ഷുക്കൂർ പി എ , അനീസ്, സിപി ഒ വിനീഷ സി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Leave a Reply