നാൽപ്പതാം വെള്ളി: കുരിശിന്റെ വഴിയിൽ ആയിരങ്ങൾ മലകയറി
പുൽപ്പള്ളി: ക്രൈസ്‌തവ വിശ്വാസികൾ വലിയ നോമ്പിന്റെ പ്രധാന ദിനങ്ങളിലൊന്നായ നാൽപ്പതാം വെള്ളിയോടനുബന്ധിച്ച് കുരിശുമല കയറ്റം നടത്തി. മുള്ളൻകൊല്ലി ഫൊറോനയുടെ നേതൃത്വത്തിൽ 12 ഇടവകകളുടെ പങ്കാളിത്തത്തോടെയാണ് ശിശുമല തീർഥാടന കേന്ദ്രത്തിലേക്ക് കുരിശ്ശിൻ്റെ വഴി നടത്തിയത്. മുള്ളൻകൊല്ലി സെയ്ൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നിന്നാരംഭിച്ച കുരിശിന്റെ വഴിയിൽ വൈദികരോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളാണ് കുരിശിൻ്റെ വഴിയിൽ പങ്കാളികളായത്. ഉപവാസത്തോടെയാണ് വിശ്വാസികൾ കുരിശിൻ്റെ വഴിയിൽ പങ്കുചേർന്നത്.
യേശുദേവന്റെ പീഡാനുഭവങ്ങളെ സ്മരിച്ച് മരകുരിശുകൾ കൈകളിലേന്തിയായിരുന്നു പാപപരിഹാരത്തിനായി കുരിശിന്റെ വഴിയിൽ വിശ്വാസികൾ പങ്കുചേർന്നത്. രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച കുരിശിന്റെ വഴി ഉച്ചയ്ക്ക് 12 മണിയോടെയാണ് തീർഥാടന കേന്ദ്രത്തിലെത്തിയത്. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും വചന സന്ദേശത്തിനും മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികത്വം വഹിച്ചു. ഫൊറോന വികാരി ഫാ. ജെസ്റ്റിൻ മൂന്നനാൽ, ഫാ. ബിജു മാവറ, ഫൊറോനയിലെ വിവിധ ദേവാലയങ്ങളിൽനിന്നെത്തിയ വൈദികരും കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി.
Leave a Reply