ഗവർണർ രാജി ആവശ്യപ്പെട്ടു; പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വിസി രാജിവെച്ചു
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ പുതിയ വി.സി ഡോ. പി.സി. ശശീന്ദ്രൻ രാജിവെച്ചു. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് രാജി വച്ചത് എന്നതാണ് വിവരം. ഗവർണർക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
ജെ എസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട നടപടികളിൽ ഗുരുതരമായ വീഴ്ചവരുത്തിയെന്ന പേരിൽ സർവകലാശാലാ വൈസ് ചാൻസിലർ ആയിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്ത് മാറ്റി നിർത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സർവകലാശാലയുടെ പുതിയ വി.സിയായി ഡോ. പി.സി. ശശീന്ദ്രനെ നിയമിച്ചത്.
പുതിയ വൈസ് ചാൻസിലറായി ചുമതലയേറ്റതിന് പിന്നാലെ, പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുകയും, ഹോസ്റ്റലിൽ നാല് വാർഡൻമാരെ നിയോഗിക്കുകയും, സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കൂടാതെ സിദ്ധാർഥൻ മരണവുമായി ബന്ധപ്പെട്ട് കോളേജിന് ഉണ്ടായ വീഴ്ചകളെ പറ്റി പഠിക്കാൻ നാലംഗ കമ്മീഷനെ വി.സി ഡോ. പി.സി. ശശീന്ദ്രൻ നിയമിച്ചിരുന്നു. ഇതിന്റെ റിപ്പോർട് മൂന്നുമാസത്തിനകം നൽകാൻ ഇരിക്കെയാണ് അദേഹം രാജി വെച്ചത്.
Leave a Reply