വിരുന്നെത്തിയവർ മടങ്ങിയിട്ടും വിശ്രമമില്ലാതെ പനമരത്തുകാർ :സംഘാടന മികവിന് ബിഗ് സല്യൂട്ട്.
പനമരം: ജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി ജില്ലയുടെ പല ദിക്കിൽ നിന്നും വിരുന്നെത്തിയവർ മടങ്ങിയിട്ടും പനമരത്തുകാർക്ക് വിശ്രമമില്ല. അഞ്ചുദിനങ്ങളില്‍ വിശ്രമമില്ലാതെ ജോലിയെടുത്ത വിവിധ കമ്മിറ്റികളും ഇവരെ പിന്തുണച്ച പനമരത്തെ നാട്ടുകാരും സ്‌കൂള്‍ വിദ്യാര്‍ഥികളും ശനിയാഴ്ചയും സ്കൂളിൽ സജീവമായിരുന്നു. ഇവിടുത്തെ നാട്ടുകാർ തന്നെയാണ് ഈ മേളയുടെ യഥാർത്ഥ താരങ്ങള്‍. കലോത്സവം പ്രഖ്യാപിച്ചതു മുതല്‍ ഇവര്‍ അരയും തലയും മുറുക്കി മേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു. അതിന് ഫലമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു മേളയുടെ സമാപനം. മുഖ്യ സംഘാടക സമിതിക്ക് കീഴില്‍ പ്രവര്‍ത്തിച്ച 15 സബ് കമ്മിറ്റികള്‍ക്കും ഈമേളയുടെ വിജയം ഒരുപോലെ അവകാശപ്പെടാം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ഉഷാകുമാരിയുടെയും വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്തിന്റെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീലിപ് കുമാറിന്റെയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ജില്ലാ പഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തിയ സ്വീകരണ കമ്മിറ്റിയില്‍ തുടങ്ങി പ്രോഗ്രാം, ഭക്ഷണം, പ്രചാരണം, രജിസ്‌ട്രേഷന്‍, ഫിനാന്‍സ്, ലൈറ്റ് ആന്റ് സൗണ്ട്‌സ്, സ്‌റ്റേജ്, പന്തല്‍, ഡെക്കറേഷന്‍, അക്കമഡേഷന്‍, ട്രാന്‍സ്‌പോര്‍ട്ട്, ട്രോഫി, വെല്‍ഫെയര്‍, നിയമപാലനം, സാംസ്‌കാരികം, ഗ്രീന്‍പ്രോട്ടോക്കോള്‍ എന്നീ കമ്മിറ്റികളും ഒപ്പം സ്‌കൂള്‍ പി.ടി.എ, മദര്‍ പി.ടി.എ, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ക്കും തുല്ല്യമായി അര്‍ഹതപ്പെട്ടതാണ് ഈ മേളയുടെ വിജയം. അഹോരാത്രം പണിയെടുത്ത് മേളയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ മുന്‍കൈയെടുത്ത ശുചിത്വമിഷനും മുപ്പതിനായിരത്തിലധികം ആളുകള്‍ക്ക് മൂന്ന് ദിനത്തില്‍ വിഭവ സമൃദമായ ഭക്ഷണം വിളമ്പിയ ഭക്ഷണ കമ്മിറ്റിയെയും കൃത്യമായ രൂപരേഖയോടെ സമയബന്ധിതമായി മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പോഗ്രാം കമ്മിറ്റിക്കും വിജയത്തില്‍ കൂടുതല്‍ അഭിമാനിക്കാം. മുപ്പത്തിയെട്ടാമത് റവന്യൂ ജില്ല കലോത്സവത്തിൽ സംഘാടക സമിതിക്ക് ടീം ന്യൂസ് വയനാടിന്റെ ബിഗ് സല്യൂട്ട്.
Leave a Reply