സിപിഐയിലെ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം സിവിൽ സർവീസ് മേഖലയെ തകിടം മറിക്കുന്നതായി എൻ.ജി.ഒ അസോസിയേഷൻ
കൽപറ്റ : സിപിഐയിലെ ചില നേതാക്കളും റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം ജില്ലയിലെ സിവിൽ സർവീസ് മേഖലയെ തകിടം മറിക്കുന്നതായി എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.സി.സത്യൻ ആരോപിച്ചു. സിപിഐ റവന്യു വകുപ്പ് ഭരിക്കുമ്പോഴാണ് വയനാട് ജില്ലയിൽ കൊടിയ അഴിമതി നടക്കാറ്. മുൻ കാലങ്ങളിൽ നടന്ന നിയമനതട്ടിപ്പ്, പേര്യ മരം മുറി എന്നിവയെല്ലാം ഉദാഹരണമാണ്. എഡിഎം ഉൾപ്പെടെ പല ഉദ്യോഗസ്ഥരെക്കുറിച്ചും അഴിമതി ആക്ഷേപങ്ങൾ കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുന്നുണ്ട്. കലക്ടറേറ്റിലെ സുപ്രധാന ക്ലെറിക്കൽ തസ്തികയിലിരിക്കുന്ന ഒരു ജോയിന്റ് കൗൺസിൽ ഭാരവാഹിക്കെതിരേ ജില്ലാ പൊലീസ് ചീഫ് നൽകിയ ഗുരുതരമായ റിപ്പോർട്ട് കലക്ടറിൽ സമ്മർദ്ദം ചെലുത്തി ഒതുക്കിത്തീർത്തതിൽ ഭരണസ്വാധീനം ഉപയോഗിച്ച് സിപിഐയിലെ ഒരു വിഭാഗത്തിന്റെ ഇടപെടൽ മൂലമാണ്. സ്ഥലംമാറ്റം കൈകാര്യം ചെയ്യുന്ന ഒരു സുപ്രധാന തസ്തികയിൽ ഒന്നരവർഷം പോലും സർവീസില്ലാത്തയാളെ നിയോഗിച്ചത് ജോയിന്റ് കൗൺസിലിലെ ചിലരുടെ ശക്തമായ ഇടപെടൽ മൂലമാണ്.
ജോയിന്റ് കൗൺസിലിന്റെ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് ക്വാറിമേഖലകളിൽ നിന്ന് ഒഴുക്കുന്ന പണം ഉൾപ്പെടെയുള്ള അഴിമതികളെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങൾ ഇല്ലാതാക്കാൻ കലക്ടർ സമ്മർദങ്ങൾ അതിജീവിച്ച് നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നും സിവിൽ സർവീസിന്റെ വിശ്വാസത കളങ്കപ്പെടുത്തിയവർക്കെതിരെ സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave a Reply