ബസില്‍ ബോധമറ്റ് വീണ് ചികിത്സ കിട്ടാതെ ആദിവാസി മരിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടി വേണം: ഐ സി ബാലകൃഷ്ണന്‍ എം.എൽ.എ.
സുല്‍ത്താന്‍ബത്തേരി: ബസില്‍ ബോധമറ്റ് വീണ് ചികിത്സ കിട്ടാതെ മരിച്ച ബത്തേരി തൊടുവെട്ടി കുറുമ കോളനിയിലെ ലക്ഷ്മണന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബത്തേരി എം എല്‍ എയും, ഡി സി സി പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ബസിനുള്ളില്‍ ബോധരഹിതനായി കിടന്നിട്ടും, മനുഷ്യജീവന് യാതൊരുവിലയും നല്‍കാതെ പ്രവര്‍ത്തിച്ച ബസ് ജീവനക്കാരുടെ പ്രവര്‍ത്തി മൂലമാണ് ലക്ഷ്മണന്റെ ജീവന്‍ നഷ്ടമായത്. ബസിലെ സഹയാത്രികര്‍ ചികിത്സ ലഭ്യമാക്കുന്നതിന് പലകുറി ആവര്‍ത്തിച്ച് പറഞ്ഞിട്ടും, അനേകം ആശുപത്രികളിലുള്ള നഗരത്തിലൂടെ ബോധരഹിതനായ ലക്ഷ്മണനെയും കൊണ്ട് ബസോടിച്ച് ലാഭം കൊയ്യാന്‍ നോക്കിയത് മനുഷ്യത്വം മരവിച്ചവര്‍ക്ക് മാത്രം സാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്മണന്റെ മരണത്തിന് ഉത്തരവാദികളായ ബസ് ജീവനക്കാരെ നിയമത്തിന് മുമ്പില് കൊണ്ടുവരുന്നതിന് പകരം പൊലീസ് ഇപ്പോഴും അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രശ്നം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുകയാണ്.
കുറ്റം ചെയ്തവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വന്ന് മാതൃകാരപരമായി ശിക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതോടൊപ്പം പ്രസ്തുത കേസുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തുന്നതിനായി മനുഷ്യാവകാശ കമ്മീഷനും, പട്ടികവര്‍ഗ കമ്മീഷനും പരാതി നല്‍കുമെന്ന് ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.
Leave a Reply