സി പി ഐ ജില്ലാസെക്രട്ടറി വിജയൻ ചെറുകരയുടെ പ്രസ്താവന
ഏഷ്യാനെറ്റ് ന്യൂസില്‍ എന്നെ കുറിച്ചും ജില്ലാകമ്മിറ്റിയംഗം ഇ ജെ ബാബുവിനെ കുറിച്ചും ഇന്ന് നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. പൊതുപ്രവര്‍ത്തനരംഗത്ത് നാല് പതിറ്റാണ്ടിലധികം ജില്ലയിലുള്ള വ്യക്തിയാണ് ഞാന്‍. എന്റെ പൊതുജീവിതം ഒരു തുറന്ന പുസ്തകമാണ്. പൊതുപ്രവര്‍ത്തകനെന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയിലും ധാരാളം ആളുകളുമായി നിത്യോന ഇടപഴകാറുണ്ട്. 15 വര്‍ഷക്കാലം ജനപ്രതിനിധിയായി ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നാളിതുവരെയായി യാതൊരുവിധ ആരോപണങ്ങളും ഉണ്ടായിട്ടില്ല. പാര്‍ട്ടി ജില്ലാസെക്രട്ടറിയായി മൂന്നാംതവണയാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജനങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം പാര്‍ട്ടിക്കുള്ളിലും വ്യക്തിജീവിതത്തിലും എന്നും കാത്ത് സൂക്ഷിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ഒരു സംഘമാളുകള്‍ ചില സഹായങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞ് വീട്ടില്‍ വന്നിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും, നിയമപരമായി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്തുതരാമെന്നുമാണ് ഞാന്‍ പറഞ്ഞത്.
വിനോദസഞ്ചാരമേഖലയില്‍ പുതിയ പ്രൊജക്ടുകള്‍ ആരംഭിക്കുന്നതിനെ കുറിച്ചാണ് അവര്‍ എന്നോട് സംസാരിച്ചത്. ജില്ലക്ക് ഗുണകരമാവുന്ന പദ്ധതി എന്ന് തോന്നിയതിനാലാണ് നിയമവിധേയമായ സഹായങ്ങള്‍ ചെയ്യാമെന്ന് ഞാന്‍ അവരോട് പറഞ്ഞത്. ഇത്തരം സഹായങ്ങള്‍ക്ക് പ്രതിഫലം ആവശ്യപ്പെടുന്ന പൊതുപ്രവര്‍ത്തനശൈലിക്ക് ഉടമയല്ല ഞാന്‍. വേഷപ്രച്ഛന്നനായി വന്നത് ജില്ലയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഞാന്‍ അവരോട് സംസാരിച്ചത്. ഇത്തരമൊരു കൂടിക്കാഴ്ചയെ ഒളിക്യാമറയില്‍ പകര്‍ത്തി മറ്റ് ചില സംഭവങ്ങളുമായി ഇടകലര്‍ത്തി കാണിച്ച് വ്യക്തിപരമായി എന്നെയും എന്റെ പാര്‍ട്ടിയെയും ഇടതുമുന്നണിയെയും സര്‍ക്കാരിനെയും കരിവാരിതേച്ച് കാണിക്കുക എന്ന ഗൂഡലക്ഷ്യമാണ് ഇതിനുള്ളത്. ഇതിന് മുമ്പ് ആദിവാസി ഭൂമിവിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ ചെയ്ത് ഇപ്പോള്‍ മാനനഷ്ടക്കേസ് നേരിടുന്ന വ്യക്തിയാണ് എന്നെയും സമീപിച്ചത്. ഇത് മാധ്യമപ്രവര്‍ത്തനത്തിന്റെ അപചയമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകും.
Leave a Reply