വാട്സ് ആപ് നിറയെ വ്യാജ സന്ദേശങ്ങൾ: ഒടുവിൽ കലക്ടർ തന്നെ പ്രതിരോധിച്ച് രംഗത്തെത്തി
വാട്സ് ആപ് നിറയെ വ്യാജ സന്ദേശങ്ങൾ: ഒടുവിൽ കലക്ടർ തന്നെ പ്രതിരോധിച്ച് രംഗത്തെത്തി.
കൽപ്പറ്റ: നിപ്പ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വാട്സ് ആപ് ഗ്രൂപ്പുകളിൽ വ്യാജ മെസേജു വ്യാപകമായതോടെ കലക്ടർ തന്നെ പ്രതിരോധവുമായി രംഗത്തെത്തി. കഴിഞ്ഞ ഒരാഴചയായി നിപ്പ വൈറസിനെ സംബന്ധിച്ച് പല വ്യാജ സന്ദേശങ്ങളും പരക്കുന്നുണ്ടെങ്കിലും ഏറ്റവും ഒടുവിൽ കോഴികളിൽ നിന്നാണ് വൈറസ് പരക്കുന്നതെന്നും അതിനാൽ കോഴിയിറച്ചിയുടെ ഉപയോഗം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടേത് എന്ന പേരിൽ കൈമാറുന്ന വ്യാജ പത്ര കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശം പരത്തുന്നവർക്കെതിരെ സൈബർ നിയമപ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നെങ്കിലും അതൊന്നും ഒരു കൂട്ടർ മുഖവിലക്കെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിരോധത്തിന്റെ ഭാഗമായി സന്ദേശം വ്യാജമാണന്ന മറു പോസ്റ്റുമായി വയനാട് ജില്ലാ കലക്ടർ എസ്. സുഹാസ് രംഗത്ത് വന്നത്.
ഒഫീഷ്യൽ ഗ്രൂപ്പുകളിലും ഒറ്റക്കായും വാട്സ് ആപ് വഴിയാണ് കലക്ടർ പ്രതിരോധ സന്ദേശമയക്കുന്നത്. ഇതിനിടെ വ്യാജ സന്ദേശം അയക്കുന്നവരെ ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കിയ ശേഷം അത്തരക്കാരുടെ നമ്പറുകൾ സൈബർ സെല്ലിന് കൈമാറി ഗ്രൂപ്പ് അഡ്മിൻമാർ തടിയൂരുന്നുമുണ്ട്. മെസേജ് കണ്ടാൽ തന്നെ ഫോട്ടോ ഷോപ്പാണന്നും ഒറിജിനൽ ഔദ്യോഗിക പത്രകുറിപ്പല്ലന്നും വ്യക്തമാകുമെങ്കിലും ഒരു വിഭാഗം കബളിപ്പിക്കപ്പെട്ട് ഫോർവേഡ് ചെയ്യുന്നതാണ് അപകടമുണ്ടാക്കുന്നത്.
Leave a Reply