നമ്പ്യാര്‍കുന്ന് ജി.എല്‍.പി സ്‌കൂളില്‍ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു
കല്‍പ്പറ്റ: തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള നമ്പ്യാര്‍കുന്ന് ജിഎല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു. പ്രീ പ്രൈമറി വിഭാഗത്തിലെ 17 പേരടക്കം 52 കുട്ടികളാണ് ഈ അധ്യയനവര്‍ഷം വിദ്യാലയത്തിലുള്ളത്. ബിപിഎല്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മാത്രമാണ് സ്‌കൂളിലുള്ളത്. കല്ലൂര്‍, നല്ലൂര്‍, എരുമത്തട്ട്, പൂളക്കുണ്ട്, മാങ്ങാച്ചാല്‍, മുരണി ആദിവാസി കോളനികളില്‍നിന്നുളളവരാണ് വിദ്യാര്‍ഥികളില്‍ അധികവും. പ്രദേശത്തെ ഭേദപ്പെട്ട ധനശേഷിയുള്ള കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ മറ്റു സ്‌കൂളുകളിലാണ് പഠിക്കുന്നത്. ഈ അധ്യയനവര്‍ഷം ഏഴ് കുട്ടികളാണ് നമ്പ്യാര്‍കുന്ന് സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനം നേടിയത്. കഴിഞ്ഞ അധ്യയന വര്‍ഷം 13 കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നിരുന്നു.
ആറര ഏക്കര്‍ സ്ഥലവും ആവശ്യത്തിനു കെട്ടിട സൗകര്യവുമുള്ള വിദ്യാലയത്തില്‍ മെന്റര്‍ ടീച്ചര്‍ ഉള്‍പ്പെടെ ആറ് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനുമുണ്ട്. മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കാന്‍ പിടിഎയും സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പും കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നിട്ടും തദ്ദേശവാസികളില്‍ പലര്‍ക്കും ഈ വിദ്യാലയത്തില്‍ കുട്ടികളെ ചേര്‍ക്കുന്നതില്‍ താത്പര്യമില്ലെന്നു പിടിഎ ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞു. ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും വിദ്യാലയത്തോടുള്ള സമീപവാസികളുടെ സമീപനത്തില്‍ മാറ്റം വരുത്താനും വിദ്യാഭ്യാസ വകുപ്പിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
Leave a Reply