ഹർത്താൽ പിൻവലിച്ചു
നാളെ നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചതായി എസ്.ഡി.പി.ഐ നേതൃത്വം. മഗ്‌രിബ് നമസ്ക്കാരത്തിന് ശേഷം എറണാകുളത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചത്. പൊലീസ് വേട്ടയിൽ പ്രതിഷേധിച്ച് ഹർത്താലിന് പകരം നാളെ കരിദിനമായി ആചരിക്കാനും തീരുമാനിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മജീദ് ഫൈസി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ നാളെ സംസ്ഥാനവ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണിവരെ ഹർത്താൽ ആചരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പൊലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ പിന്നീട് വിട്ടയച്ചതിനെതുടർന്നാണ് ഹർത്താൽ വേണ്ടെന്ന് വെച്ചതെന്ന് നേതൃത്വം അറിയിച്ചു.
മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് വിശദീകരിക്കാനാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ വാർത്താസമ്മേളനം വിളിച്ചത്. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി തിരിച്ച് ഇറങ്ങുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസിയെ കൂടാതെ വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവർക്കു പുറമെ ഇവർ വന്ന വാഹനങ്ങളുടെ ഡ്രൈവർമാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Leave a Reply