പ്രൗഢഗംഭീരമായി കേരള അക്കാദമി വാര്‍ഷികാഘോഷം നാടകമേളയുടെ അവാര്‍ഡുകള്‍ സമ്മാനിച്ചു
ബത്തേരി : കേരള അക്കാദമി ഓഫ് എഞ്ചിനിയറിംഗും ബത്തേരി മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല പ്രൊഫഷണല്‍ നാടകമേളയുടെ അവാര്‍ഡുകള്‍ സമ്മാനിച്ചു. കേരള അക്കാദമി ഓഫ് എഞ്ചിനിയറിംഗ് 21-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടികള്‍. ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിനിമാതാരങ്ങളായ അനീഷ് ചിറയിന്‍കീഴ്, നാരായണന്‍ നായര്‍ എന്നിവര്‍ വിശിഷ്ടാത്ഥികളായി. സിനിമ സീരിയല്‍ മിമിക്രി താരം കൊല്ലം സിറാജ്, സിനിമാതാരം അനീഷ്, കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യല്‍ പുല്‍പ്പാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. മികച്ച നാടകമായി കോഴിക്കോട് സങ്കീര്‍ത്തനയുടെ വേനലവധിക്കും, മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്‌ക്കാരം തിരുവനന്തപുരം സംസ്‌കൃതിയുടെ ജീവിതപാഠത്തിനും, ജനപ്രിയ നാടകത്തിനുള്ള പുരസ്‌ക്കാരം ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങള്‍ എന്ന നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും സമ്മാനിച്ചു. കൊല്ലം അയനത്തിന്റെ ഇത് ധര്‍മ്മഭൂമിയാണ് എന്ന നാടകം പ്രത്യേക ജൂറി പുരസ്‌ക്കാരം നേടി.
പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ജീവിതം മുതല്‍ ജീവിതം വരെ എന്ന നാടകത്തിലെ അജിത്ത് ഞാറക്കല്‍ മികച്ച നടനായും, തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നമ്മളില്‍ ഒരാള്‍ എന്ന നാടകത്തിലെ അഭിനയത്തിന് പള്ളിച്ചല്‍ ബിന്ദു മികച്ച നടിയായും, ചങ്ങനാശ്ശേരി അണിയറയുടെ നേരറിവ് എന്ന നാടകത്തിലെ കോട്ടയം രാജു മികച്ച രണ്ടാമത്തെ നടനായും, കൊല്ലം അയനയുടെ ഇത് ധര്‍മ്മഭൂമിയാണ് എന്ന നാടകത്തിലെ വിനോദിനി മികച്ച രണ്ടാമത്തെ നടിയായും, തിരുവനന്തപുരം സംസ്‌കൃതിയുടെ ജീവിതപാഠം എന്ന നാടകത്തിലെ അപ്പിഹിപ്പി വിനോദ് മികച്ച ഹാസ്യനടനായും, കോഴിക്കോട് സങ്കീര്‍ത്തനയുടെ വേനലവധി എന്ന നാടകത്തിന്റെ സംവിധായകന്‍ രാജേഷ് ഇരുളം മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങള്‍ എന്ന നാടകത്തിലെ അഭിലാഷ് രാമ മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും, കൊല്ലം അയനത്തിന്റെ ഇത് ധര്‍മ്മഭൂമിയാണ് എന്ന നാടകത്തിലെ ഹേമന്ദ് കുമാര്‍ മികച്ച നാടകരചനക്കും, വള്ളുവനാട് നാദത്തിന്റെ കാരി എന്ന നാടകത്തിലെ വിജയന്‍ കടമ്പേരി മികച്ച രംഗപടത്തിനുള്ള പുരസ്‌ക്കാരവും, മനോജ് നാരായണന്‍ ദീപസംവിധാനത്തിനുള്ള പുരസ്‌കാരവും നേടി. വള്ളുവനാട് ബ്രഹ്മയുടെ പാട്ടുപാടുന്ന വെള്ളായി എന്ന നാടകത്തിലെ വി.ടി. സജിത്ത് , കോഴിക്കോട് സങ്കീര്‍ത്തനയുടെ വേനലവധി എന്ന നാടകത്തിലെ പ്രിയദര്‍ശിനി എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരവും നേടി. അവാര്‍ഡ് ദാന ചടങ്ങിനിടെ കോമഡി ഉത്സവം, ഉഗ്രം അജ്വലം, സകലകലാവല്ലഭന്‍ തുടങ്ങിയ പരിപാടികളുടെ താരങ്ങള്‍ അവതരിപ്പിക്കുന്ന മെഗാഷോയും, തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം എന്ന നാടകവും ഉണ്ടായിരുന്നു.
ബത്തേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എല്‍.സാബു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള അക്കാദമി ഓഫ് എഞ്ചിനിയറിംഗ് ഡയറക്ടര്‍ ജേക്കബ് സി.വര്‍ക്കി, നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. സഹദേവന്‍, പഴൂര്‍ സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ. ജോണ്‍ പുതുക്കുളത്തില്‍, ഗ്രേസി ജേക്കബ്, അഞ്ജന ജേക്കബ്, പി. ലക്ഷ്മണന്‍ മാസ്റ്റര്‍, വിനയകുമാര്‍ അഴിപ്പുറത്ത്, ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാധ്യമ പ്രവർത്തകർക്കുള പുരസ്കാരവും ഇതോടൊപ്പം സമ്മാനിച്ചു.
Leave a Reply