കാട്ടുപന്നിയെ വേട്ടയാടിയ ആറു പേർ പിടിയിലായി.
വരയാൽ കാപ്പാട്ടുമല വനത്തിൽ നിന്നും കാട്ടുപന്നിയെ പിടികൂടി കൊന്ന് പാചകം ചെയ്ത കേസിൽ കീഴടങ്ങിയ ആറ് പേരെ കൂടി വനം വകുപ്പ് അറസ്റ്റു ചെയ്തു. കാപ്പാട്ടുമല മക്കോലയിൽ കേളു (58), ചന്ദ്രൻ (38), അച്ചപ്പൻ (51), തലക്കാംകുനി വിജേഷ് (36), കുറ്റിവാൾ അണ്ണൻ (54) പിലാക്കണ്ടി പ്രസാദ് (44) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. നേരത്തെ ഈ കേസിൽ മൂന്നു പേരെ വനപാലകർ അറസ്റ്റ് ചെയ്തിരുന്നു. കാട്ടുപന്നിയെ കൊന്ന് വീട്ടിൽ പാചകം ചെയ്യുമ്പോഴാണ് ഇവർ പിടിയിലായത്.
മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുന്നതിനിടയിലാണ് ആറുപേർ വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
കേളുവിന്റെ വീട്ടിൽ നിന്ന് മൂന്നു കിലോ ഉണക്കിയ ഇറച്ചിയും കാട്ടുപന്നിയെ വേട്ടയാടൻ ഉപയോഗിച്ച അമ്പും വില്ലും കണ്ടെടുത്തു. പ്രതികളെ ഏകോപിച്ച ചന്ദ്രന്റെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളെ മാനന്തവാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇവരെ
കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി.
വരയാൽ സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.എൻ.രാജേഷ്, പേര്യ റേഞ്ച് ഓഫീസർ എം.കെ.രാജീവ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.ഷൈജു, എം.മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സിറിൾ സെബാസ്റ്റ്യൻ, കെ.ടി.ശ്രീയേഷ്, ക്രിസ്റ്റി ലിൻ മേരി തോമസ്, സഞ്ജന സത്യൻ, കെ.മഹേഷ്, പി.സി.അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave a Reply