ഇരുട്ടടഞ്ഞു ദേശീയ പാത: വെളിച്ചമില്ലാതെ വലഞ്ഞ് നിർവധിപേർ: തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് നടപടികളില്ല; വഴിയിൽ അപകടം പതിയിരിക്കുന്നു
വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴ മുതൽ ലക്കിടി ചുരം വരെ തെരുവുവിളക്ക് സംവിധാനമില്ല. വെളിച്ചമില്ലാത്തതിനാൽ തന്നെ രാത്രി കാലങ്ങളിൽ പൂക്കോട് സർവകലാശാലയിലെ വിദ്യാർഥികളടക്കം നിരവധിപേർ സഞ്ചരിക്കുന്ന ഈ പാതയോരത്ത് അപകടം പതിയിരിക്കുകയാണ്.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ കുട്ടികൾ നിരന്തരമായി ഉപയോഗിക്കുന്ന സഞ്ചാര പാതയാണിത്. സാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായി തളിപ്പുഴ അങ്ങാടി വരെയും, ഭക്ഷണാവശ്യത്തിനും മറ്റും ലക്കിടിയിൽ ഹോട്ടലുകൾ വരെയുമാണ് വിദ്യാർത്ഥികൾ കൂടുതലായി സഞ്ചരിക്കുന്നത്. ഇരുട്ടിലൂടെയാണ് രാത്രികാലങ്ങളിൽ ഇവരുടെ യാത്ര. കൂടാതെ തളിപ്പുഴ പാലത്തിനും യൂനിവേഴ്സിറ്റി ഗേറ്റിനും ഇടയിലുള്ള സ്ഥലം വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളയിടമാണ്. യൂണിവേഴ്സിറ്റി കവാടം മുതൽ ഉൾവശത്ത് കാമ്പസിൽ തെരുവുവിളക്കുകൾ കത്തുന്നുണ്ട്.
വെറ്ററിനറി കോളജിൽ ഇത്രയൊക്കെ സംഭവവികാസങ്ങളുണ്ടായിട്ടും അധികൃതർ ഇപ്പോഴും ഈ ഇരുട്ട് യാത്ര ഗൗരവമായി എടുത്തിട്ടില്ല എന്നതാണ് വാസ്തവം. ഇതിന് പഞ്ചായത്തിന്റെ മറുപടി തെരുവ് വിളക്ക് സ്ഥാപിക്കാൻ ആവശ്യമായ ഫണ്ടില്ലെന്നാണ്.
Leave a Reply