കബനിഗിരി ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു
പുൽപ്പള്ളി: കബനിഗിരി ഗൃഹന്നൂരിലെ ജനവാസ മേഖലയിലിറങ്ങി പശുക്കളെ ആക്രമിച്ച കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റ് അനുമതി ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കൂട് സ്ഥാപിച്ചത്. വ്യാഴാഴ്ച കടുവയുടെ ആക്രമണമുണ്ടായ പൂഴിപ്പുറത്ത് മാമച്ചന്റെ വീടിന് സമീപത്തെ തൊഴുത്തിനോട് ചേർന്നാണ് കൂട് സ്ഥാപിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ഗൃഹന്നൂരിൽ കടുവയിറങ്ങി പശുക്കളെ ആക്രമിച്ചത്.
മാമച്ചന്റെ തൊഴുത്തിൽ കയറിയ കടുവ ഒരു പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പശുക്കിടാവിനെ കൊന്നുതിന്നുകയും ചെയ്തിരുന്നു. തൊഴുത്തിൽ നിന്നും 50 മീറ്റർ അകലെയായി കണ്ടെത്തിയ പശുക്കിടാവിന്റെ ജഡാവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതിനായി വെള്ളിയാഴ്ച പുലർച്ചെ ഇവിടെ വീണ്ടും കടുവ വന്നിരുന്നു ഇവിടെ വനം വകുപ്പ് നിരീക്ഷണത്തിനായി സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാൽ വനംവകുപ്പിന്റെ ലിസ്റ്റിലുള്ള കടുവയാണോ ഇതെന്ന് വ്യക്തമാക്കിയിട്ടില്ല.
കടുവ പശുക്കിടാവിൻ്റെ ജഡം ഭക്ഷിക്കാൻ വീണ്ടുമെത്തിയിട്ടും കൂട് സ്ഥാപിക്കാൻ വനംവകുപ്പ് തയ്യാറാകാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നതോടെയാണ് വേഗത്തിൽ കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുൾപ്പെടെയുള്ളവർ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന് ശേഷമാണ് വൈകുന്നേരത്തോടെ കൂട് സ്ഥാപിക്കുന്നതിനുള്ള ഉത്തരവിറങ്ങിയത്.
Leave a Reply