ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
മാനന്തവാടി: സകല ജനങ്ങളുടെയും പാപ പരിഹാരത്തിനായി ക്രിസ്തുനാഥൻ കുരിശുമരണം വരിച്ചതിന്റെ ഓർമ്മ പുതുക്കി ക്രൈസ്‌തവ വിശ്വാസികൾ ഇന്ന് ദുഖവെള്ളി ആചരിക്കും. പള്ളികളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർത്ഥനകളും നടക്കും.
ഉയിർപ്പ് തിരുന്നാളിന് തൊട്ടുമുമ്പുള്ള ഈ ദിനം വിശ്വാസികൾ പ്രാർത്ഥനയോടെയാണ് ആചരിക്കുക. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും സുദിനമായ ഇന്ന് ദേവാലയങ്ങളിൽ ഭക്തി സാന്ദ്രമാകും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്നീർ സ്വീകരിക്കലും ശുശ്രൂഷകളുടെ ഭാഗമാകും. വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ വ്യത്യസ്തമായ ആരാധന രീതികളാണ് പിന്തുടരുന്നത്.
ക്രിസ്തു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്ത വരെ കുരിശ് വഹിച്ചുകൊണ്ടു നടത്തിയ യാത്രയാണ് വിശ്വാസികൾ ദുഖവെള്ളിയാഴ്ച അനുസ്മരിക്കുന്നത്. ക്രിസ്തുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങൾ അനുസ്മരിച്ച് കൊണ്ടുള്ള ‘കുരിശിന്റെ വഴി’ ഈ ദിവസം പ്രധാനമാണ്.
Leave a Reply