വികസന പദ്ധതികളുടെ പൂർത്തീകരണം വെല്ലുവിളിയായി ഏറ്റെടുക്കണം: കലക്ടർ
കൽപ്പറ്റ: വയനാട് ജില്ലയുടെ വികസന കാര്യത്തിൽ കൂട്ടായ ശ്രമം വേണമെന്ന് ജില്ലാ കലക്ടർ എസ്. സുഹാസ് പറഞ്ഞു. വികസന പദ്ധതികളുടെ പൂർത്തീകരണം എന്നത് ഒരു വെല്ലുവിളിയായി എല്ലാവരും ഏറ്റെടുക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു. ജില്ലാ വികസന ആസൂത്രണ വിഭാഗം വയനാട് പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി നടത്തിയ ശില്‌പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന കാര്യത്തിൽ ചില പദ്ധതികളിൽ മാത്രം ഒരു വിഭാഗം സ്ഥാപിത താൽപ്പര്യത്തോടെ പ്രവർത്തിക്കുന്നത് ഗുണം ചെയ്യില്ല. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമാക്കി സമഗ്ര വികസന പദ്ധതി ആവിഷ്കരിച്ചാൽ വയനാടിന് ഭാവിയിൽ അത് ഗുണം ചെയ്യുമെന്നും കലക്ടർ പറഞ്ഞു.
മുമ്പ് ആസൂത്രണം ചെയ്ത പദ്ധതികളുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കണമെന്നും, ആദിവാസി – തോട്ടം മേഖലകളെയും നെൽകൃഷിയെയും സ്പർശിക്കുന്ന വികസന ആസൂ ത്രണമാണ് വയനാടിന് വേണ്ടതെന്ന് മാധ്യമ പ്രവർത്തകർ അഭിപ്രായപ്പെട്ടു. പരാജയപ്പെട്ട പദ്ധതികളിൽ നിന്ന് പാഠം ഉൾകൊള്ളണമെന്നും മുമ്പ് ആവിഷ് കരിച്ച് നടപ്പിലാകാതെ ഇപ്പോഴും ഫയലിൽ ഉറങ്ങുന്ന പദ്ധതികൾ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു.
ജനുവരി 20-ന് കൽപ്പറ്റ മുൻസിപ്പൽ ടൗൺ ഹാളിൽ വിപുലമായ വികസന സെമിനാർ വിളിച്ചു ചേർത്ത് പദ്ധതികൾ ചർച്ച ചെയ്യുമെന്നും കരട് രേഖ ആസൂത്രണ ബോർഡിന് സമർപ്പിക്കുമെന്നും ജില്ലാ ആസൂത്രണ ഓഫീസർ ഏലിയാമ്മ നൈനാൻ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തെ പദ്ധതികളുടെ അംഗീകാരം ഫെബ്രുവരി 12-നകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസിസ്റ്റ് പ്ലാനിംഗ് ഓഫീസ് സുഭദ്ര നായർ പറഞ്ഞു.വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ് എഴുത്തച്ചൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൾ ഖാദർ , പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.ഒ. ഷീജ, കെ.സജീവൻ, നൗഷാദ്, ടി.എം.ജെയിംസ്, കെ.എ. അനിൽകുമാർ, സി.വി.ഷിബു, ജംഷീർ കൂളിവയൽ, ജെയ്സൺ മണിയങ്ങാട്, ഇല്യാസ് പള്ളിയാൽ, റെനീഷ് ആര്യപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply