കള്ളക്കടത്ത്: ചെക്ക് പോസ്റ്റുകളിൽ പിടിയിലാകുന്നതിൽ ഏറെയും യുവാക്കൾ
കള്ളക്കടത്തിനിടെ സമീപകാലത്ത് തോൽപ്പെട്ടിയിലും ബാവലിയിലുമായി പിടിയിലായതിൽ ഏറെയും യുവാക്കൾ. ഈ വർഷം ഇതുവരെ വിവിധ കേസുകളിൽ അതിർത്തി ചെക്പോസ്റ്റുകളിൽ അറസ്റ്റിലായ 31 പേരിൽ 22 പേരും ചെറുപ്പക്കാർ. 24 വയസിനു ചുവടെയാണ് ഇവരിൽ പലരുടെയും പ്രായം. കഞ്ചാവ്, മദ്യം, ലഹരിവസ്തുവായി ദുരുപയോഗം ചെയ്യാവുന്ന ഗുളിക-ആംപ്യൂൾ രൂപത്തിലുള്ള മരുന്നുകൾ എന്നിവയ്ക്കു പു്റമേ സ്വർണവും അതിർത്തി ചെക്പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് കടത്തുന്നുണ്ട്. 2018 ജനുവരി മുതൽ മാനന്തവാടി എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥർ 68 കിലോ ഗ്രാം കഞ്ചാവാണ് വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. 12220 ൽ പരം ലഹരി ഗുളിക, 272 ഗ്രാം ഹാഷിഷ്, 24 ലിറ്റർ കർണാടക മദ്യം, 52 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ, മൂന്ന് കിലോ സ്വർണം എന്നിവയും പിടിച്ചെടുത്തു.
14 അബ്കാരി കേസും 41 എൻഡിപിഎസ് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. കാറും ബൈക്കും ഉൾപ്പെടെ നിരവധി വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് അതിർത്തികടന്നെത്തുന്നത്. പരിമിതികൾ മൂലം എല്ലാ വാഹനങ്ങളും പഴുതടച്ച് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയുന്നില്ല. എന്നിരിക്കെയാണ് ഇത്രയധികം ലഹരിവസ്തുക്കൾ പിടിച്ചെടുക്കാനായത്. അതിർത്തി ചെക്പോസ്റ്റുകളിൽ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുകയും ചെയ്താൽ കള്ളക്കടത്തിനു ഒരളവോളം തടയിടാമെന്നു അഭിപ്രായപ്പെടുന്നവർ എക്സൈസ് വകുപ്പിൽ നിരവധിയാണ്.
Leave a Reply