മരിച്ചയാൾ തിരിച്ചെത്തി: തലവേദനയായത് പോലീസിന്.
രണ്ടാഴ്ച മുമ്പ് മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച ആൾ തിരിച്ചെത്തി.
പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേല്‍ മത്തായിയുടെയും ഫിലോമിനയുടെയും മകന്‍ സജി (49) യാണ് ബന്ധുക്കളെയും നാട്ടുകാരെയും ഒരു പോലെ ആശ്ചര്യപ്പെടുത്തി ബുധനാഴ്ച വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ സജിയെപ്പറ്റി വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ഒക്ടോബർ 13ന് കർണാടകയിലെ എച്ച്.ഡി കോട്ട വനാതിര്‍ത്തിയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സജിയുടെ മാതാവ് ഫിലോമിനയും സഹോദരന്‍ സജിയുടെ ജിനേഷും മൃതദേഹം സജിയുടേതാണെന്ന് തിരിച്ചറിഞ് പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം ഒക്ടോബർ 16 -ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിച്ചു. രണ്ടാഴ്ചക്ക് ശേഷം സജി വീട്ടിലെത്തിയപ്പോഴാണ് തെറ്റ് മനസ്സിലായത്. സജി ബുധനാഴ്ച മുതൽ പുൽപ്പള്ളി പോലീസ് സ്റ്റേഷനിലാണ്. തന്റെ ഭൂമി തട്ടിയെടുക്കുന്നതിന് ബന്ധുക്കൾ തന്നെ മരിച്ചതായി ചിത്രീകരിക്കുകയായിരുവെന്ന് സജി പറയുന്നു. എന്നാൽ തെറ്റിദ്ധാരണ മൂലമാണ് മൃതദേഹം മാറി ഏറ്റെടുത്ത് സംസ്കരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. അജ്ഞാത മൃതദേഹം ഒക്ടോബര്‍ 13 ന് മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് കർണാടകയിലെ ബൈരകുപ്പ പോലീസും കേരളത്തിലെ പുല്‍പ്പള്ളി പോലീസും മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ മറ്റൊരു പരാതി പറയാനായി പുല്‍പ്പള്ളി സ്‌റ്റേഷനിലെത്തിയ സജിയുടെ സഹോദരൻ ജിനേഷ് അജ്ഞാത മൃതദേഹത്തെ കുറിച്ചറിയുകയും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും പോയ സഹോദരനെ കുറിച്ച് പോലീസിനോട് പറയുകയും ചെയ്തു. . പോലീസ് പറഞ്ഞതനുസരിച്ച് ജിനേഷും, മാതാവ് ഫിലോമിനയും മോര്‍ച്ചറിയിലെത്തി അഴുകിയ മൃതദേഹത്തിന്റെ പരിസരത്ത് നിന്നും കിട്ടിയ ചെരുപ്പിന്റെയും മറ്റും അടയാളങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ച് അത് സജിയുടെ മൃതദേഹമാണെന്ന് ഉറപ്പിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതദേഹത്തിന്റെ ഒരു കാല്‍ ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയിരുന്നു. സജിയുടെ ഒരു കാലും ഒടിഞ്ഞതായിരുന്നു. ഒടിഞ്ഞ കാലിന് കമ്പിയിട്ട നിലയിലായിരുന്നു മൃതദേഹം. സജിയുടെ ഒടിഞ്ഞ കാലിനും കമ്പി ഇട്ടിരുന്നു. ഇതോടെ മൃതദേഹം സജിയുടേതാണെന്ന് ഉറപ്പിക്കുകയും മരണ സര്‍ട്ടിഫിക്കറ്റടക്കം ബന്ധുക്കള്‍ക്ക് നല്‍കുകയുമായിരുന്നു. ഒക്ടോബര്‍ 16 ന് മൃതദേഹം ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മതാചാര ചടങ്ങുകളോടെ സംസ്കരിക്കുകയും ചെയ്തു.
ഒരു ബന്ധുവിനെ ഇതിനിടെ കണ്ടുമുട്ടിയ സജി താൻ മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച വാർത്ത അറിഞ്ഞാണ് പുൽപ്പള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയത്. . കണ്ണൂരിലും മറ്റും കൂലിപ്പണിയെടുത്ത് കഴിഞ്ഞ് വരികയായിരുന്നു സജി. സംഭവത്തെ തുടര്‍ന്ന് പുല്‍പ്പള്ളി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യഥാർത്ഥ മൃതദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്തണമെങ്കിൽ കർണാടക പോലീസിന്റെ സഹായം ആവശ്യമാണ്. സജിയുടെ പരാതിയും അന്വേഷണം നടത്തണം.
Leave a Reply