ഇടത് സർക്കാരിന് ജനകീയ മുഖം നഷ്ടപ്പെട്ടു: വീഴ്ച ഗൗരവമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.
ശബരിമല വിഷയവും ബന്ധു നിയമനവും: സർക്കാർ വീഴ്ച യു.ഡി.എഫ് ഗൗരവമായി കാണുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.
സർവ്വകക്ഷി യോഗത്തിൽ അമിത പ്രതീക്ഷയില്ല.
കൽപ്പറ്റ: സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയും ബന്ധു നിയമന വിഷയവും യു.ഡി.എഫ്. ഗൗരവമായി കാണുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. 19-ന് ചേരുന്ന യു.ഡി.എഫ്. ഇക്കാര്യങ്ങൾ ചർച്ച ചെയത് ഭാവി നടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ശബരി മല വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇടതു സർക്കാർ അൽപ്പം കൂടി സംയമനം പാലിക്കേണ്ടിയിരുന്നു. സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ലങ്കിലും കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുതരമായ നടപടിക്ക് സർക്കാർ പോകുന്നത് ശരിയല്ല. സർക്കാർ ആവശ്യപ്പെട്ടാൽ കോടതി കേൾക്കുമായിരുന്നു. എന്നാൽ ജനവികാരം മാനിച്ച് ഒരു ആവശ്യം കോടതിയിൽ സർക്കാർ ഉന്നയിക്കാത്തത് ദുരൂഹമാണ്. കോടതി വിധിയെ ഉപയോഗപ്പെടുത്തുന്ന നിലപാടാണ് ബി.ജെ.പി.യും ഇടതു സർക്കാരും ചെയ്തത്. ജനങ്ങളെ സർക്കാർ അണ്ടർ എസ്റ്റിമേറ്റ് ചെയ്തത് ശരിയായില്ല . ശബരിമലയെ വെച്ച് കളിക്കുന്നത് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഇഷ്ടപ്പെടുന്നില്ല. സൗഹൃദത്തിന്റെ ഏറ്റവും വലിയ സന്ദേശമായിരുന്ന ശബരിമലയെ സംഘർഷഭൂമിയാക്കി മാറ്റിയത് പ്രതിഷേധാർഹമാണ്.സർവ്വകക്ഷി യോഗത്തിൽ ലീഗ് പങ്കെടുക്കും. ആ യോഗത്തിലെങ്കിലും നിലപാട് മാറ്റം സർക്കാരിന് ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുകയാണന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ യോഗത്തെ സംബന്ധിച്ച് അമിത പ്രതീക്ഷയില്ല.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബന്ധു നിയമന വിവാദമാണ് ഉണ്ടായിട്ടുള്ളത്. ഓരോ ദിവസവും മന്ത്രി പറയുന്നത് തെറ്റാണന്ന വാർത്തകളാണ് വരുന്നത്. ഇനി മന്ത്രിക്ക് പറഞ്ഞ് നിൽക്കാനാകില്ല. ബന്ധു മറ്റൊരു ബന്ധുവിന് വേണ്ടി ആസൂത്രിതമായി എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് നിയമനം നടത്തിയത്. ഇ.പി. ജയരാജൻ മന്ത്രിയായിരിക്കെ നടത്തിയ ബന്ധു നിയമനത്തെക്കാൾ ഗൗരവമുള്ളതാണ് കെ.ടി. ജലീലിന്റെ ബന്ധു നിയമനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വിഷയത്തിലെ നിലപാട് സി.പി.എമ്മിന് ഭൂഷണമല്ല. വികസന കാര്യങ്ങളും കൃഷിക്കാരുടെ കാര്യങ്ങളും ഇന്ന് കേരളത്തിൽ ചർച്ചയല്ലാതായിരിക്കുന്നു. ജനങ്ങളെ മുഴുവൻ വിശ്വാസത്തിന്റെ പേരിൽ മുൾമുനയിൽ നിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇടത് സർക്കാരിന്റെ ജനകീയ മുഖം നഷ്ടപ്പെട്ടുവെന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് വയനാട് ജില്ലാ ഭാരവാഹികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Leave a Reply