കോഴിക്കോട് – പേരാമ്പ്ര – മാനന്തവാടി – മൈസൂര്‍ പാതയ്ക്ക് വേണ്ടിയുള്ള ആവശ്യം ശക്ത്മാകുന്നു ; ജനകീയ കൂട്ടായ്മ 17ന്
കോഴിക്കോടിനെ കർണാടകയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാവുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ പാതയായ പേരാമ്പ്ര മാനന്തവാടി മൈസൂർ റോഡ് ദേശീയപാതയായി ഉയർത്തണമെന്ന ആവശ്യപ്പെട്ടുകൊണ്ട് അടുത്ത ശനിയാഴ്ച പതിനേഴിന് 10 മണിക്ക് ഈ റോഡ് കടന്നുപോകുന്ന വിവിധ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരും ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കുന്ന ഒരു ജനകീയ കൂട്ടായ്മ തൊട്ടില്‍പ്പാലത്ത് സംഘടിപ്പിക്കുന്നതാണ് എന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സജിത്,മാനന്തവാടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ശ്രീ.കെ.എ.ആന്‍റണി, കാവിലുംപാറ പഞ്ചായത്ത് പ്രസിഡണ്ട് അന്നമ്മ ജോര്‍ജ്തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാത്രിയാത്ര ഗതാഗത നിരോധനത്തിനും, താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിനും ശ്വാശത പരിഹാരമാകുന്ന റോഡാണിത് നിലവിൽ യാതൊരു നിരോധനവും ഇല്ലാത്ത ഈ റോഡിന്‍റെ ചില ഭാഗങ്ങളിലുള്ള കുത്തനെയുള്ള കയറ്റം കുറയ്ക്കുകയും മൊത്തത്തിൽ വീതി കൂട്ടുകയും ചെയ്താൽ മതി എന്നതുകൊണ്ട് നിലവിൽ യാതൊരു സാങ്കേതിക തടസ്സങ്ങളും ഇല്ല. കേന്ദ്ര വനം വകുപ്പിൽ നിന്ന് ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ലാത്ത പരിസ്ഥിതിക്ക് യാതൊരു ആഘാതവും ഏൽപ്പിക്കാത്ത, വന്യ മൃഗ സംരക്ഷണം ഉറപ്പു വരുത്തുന്ന ഏറ്റവും നിർമ്മാണ ചിലവ് കുറഞ്ഞ വർഷങ്ങളായി ജനങ്ങൾ ആവശ്യപ്പെടുന്ന റോഡാണിത്.
വയനാട്ടിൽ ചുരം ബദൽ റോഡ് എന്ന നിലയിൽ പരിഗണിക്കപ്പെടുന്ന നാല് ചുരം ബദൽ പാതകളും കടന്നുപോകേണ്ടത് വനത്തിലൂടെ ആയതുകൊണ്ട് ഇവയ്ക്ക് കേന്ദ്ര വനംവകുപ്പിന്‍റെ അനുമതി ആവശ്യമാണ്. ഇത് നൽകുന്ന കാര്യത്തിൽ കേന്ദ്രം വര്‍ഷങ്ങലായി കടുത്ത എതിർപ്പ് തുടരുകയാണ്. ഇപ്പോഴത്തെ സംസ്ഥാന ഗവൺമെൻറ് കിണഞ്ഞു പരിശ്രമിച്ചിട്ടും വര്‍ഷങ്ങക്കു മുമ്പ് നിലച്ചുപോയ പടിഞ്ഞാറത്തറ പൂഴിത്തോട് പോലെയുള്ള ബദല്‍ റോഡുകളുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ കാലവർഷക്കെടുതിയിൽ ദിവസങ്ങളോളം വയനാട് ജില്ല ഒറ്റപ്പെട്ടപ്പോൾ എല്ലാ വാഹനങ്ങളും ഈ വഴിയാണ് തിരിച്ചുവിട്ടത് വയനാട്ടുകാർക്ക് ഭാവിയിലും ആശ്രയിക്കേണ്ടിവരുന്ന ഏക റോഡ് എന്ന നിലയിൽ ഈ റോഡിന്‍റെ പ്രസക്തി പതിന്മടങ്ങ് ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണ് നിലവിൽ ഈ റോഡ് അഭിവൃദ്ധിപ്പെട്ടുത്തേണ്ടത് വയനാടിന്‍റെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമാണ്.
മലബാറിനെ സമഗ്രവികസന മുന്നേറ്റത്തിനും ടൂറിസം രംഗത്തുള്ള വമ്പിച്ച കുതിച്ചുചാട്ടത്തിനും ഈ റോഡ് യാഥാർത്ഥ്യം ആകേണ്ടതുണ്ട്. എല്ലാ ശ്രമങ്ങളും സമ്മർദങ്ങളും മുറവിളികളും വിവിധ ഭാഗങ്ങളില്‍ നിന്ന് സജീവമായി ഉയരുകയാണ്. മാനന്തവാടി മൈസൂർ പ്രദേശങ്ങളിൽ എം.എൽ.എമാരുടെയും തദ്ദേശസ്വയംഭരണസ്ഥാപന മേധാവികളുടെയും സാമൂഹ്യപ്രവർത്തകരുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളേയും ഒന്നിച്ചുചേർത്ത് കോ-ഓര്‍ഡിനേഷൻ കമ്മിറ്റികൾ രൂപീകരച്ച് ശക്തമായി പ്രവർത്തനം ആരഭിച്ചതായും മൈസൂര്‍ – മാനന്തവാടി റോഡിന്‍റെ ഡി.പി.ആർ തയ്യാറാക്കുന്നതിന് സർവ്വേ തുടങ്ങി കഴിഞ്ഞതായും നേതാക്കൾ അറിയിച്ചു. 17ന് ശനിയാഴ്ച നടക്കുന്ന യോഗം നാദാപുരം എം.എൽ.എ ഇ.കെ.വിജയൻ ഉത്ഘാടനം ചെയ്യും. മാനന്തവാടി എം.എൽ.എ, ഒ.ആർ.കേളു അധ്യക്ഷതവഹിക്കും. വിവിധ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ദേശീയ പാത വികസന സമിതി ജനറല്‍ കണ്‍വീനര്‍ ശ്രീ.കെ.എ ആന്‍റണി വിഷയാവതരണം നടത്തും. മൈസൂര്‍, മാനന്തവാടി തുടങ്ങിയിയ മേഖലയിലുള്ള കോര്‍-ഓര്‍ഡിനേഷന്‍ ഭാരവാഹികളായ ഫാ.ബിനു മൈക്കിള്‍ എസ്.ജെ., കെ.ഉസ്മാന്‍, ഇ.ജെ ബാബു, കെ.എം.ഷിനോജ്, പി.എ ബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. തിരുനെല്ലി, മാനന്തവാടി, എടവക, തൊണ്ടര്‍നാട്, കാവിലുംപാറ,കായക്കൊടി, കുറ്റ്യാടി, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, നെച്ചിയാട്, ഉള്ളിയേരി, അത്തോളി, തലക്കുളത്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലൂടെയാണ് കേരളത്തില്‍ ഈ പാത കടന്നു പോകുന്നത്. കോഴിക്കോട് ദേശീയ പാതയ്ക്ക് വേണ്ടി നടത്തേണ്ട ഭാവി കര്‍മ്മ പരിപാടികള്‍ക്ക് ജനകീയ കൂട്ടായ്മ അന്തിമ രൂപം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Leave a Reply