പ്രളയദുരിതാശ്വാസ വിതരണത്തിൽ അലംഭാവം: പ്രക്ഷോപത്തിനൊരുങ്ങി ആം ആദ്മി പാർട്ടി
.
കൽപ്പറ്റ: പ്രളയദുരിതാശ്വാസ വിതരണത്തിൽ സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. പ്രളയം വിതച്ച വിനാശത്തിൽ നിന്നും ഇനിയും കരകയറാത്ത കേരള ജനതയോടുള്ള സർക്കാരിന്റെ ഈ മനോഭാവം പ്രതിഷേധാർഹമാണ്. ഈ കഴിഞ്ഞ മഹാപ്രളയത്തിൽ കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലകളിലൊന്നാണ് വയനാട് .നിരവധി കുടുംബങ്ങൾ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. എന്നാൽ സർക്കാർ ഇത്തരക്കാരെ കണ്ട ഭാവം നടിക്കുന്നില്ല. ദുരിതാശ്വാസ വിതരണത്തിൽ തീർത്തും പരാജയപ്പെട്ട സർക്കാർ ഇത്തരം കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ മറ്റ് പല വിഷയങ്ങളിലും മനപൂർവം പ്രശ്നം സൃഷ്ടിക്കുകയാണെന്നും ആം ആദ്മി പാർട്ടി ആരോപിക്കുന്നു. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികളാകട്ടെ പ്രധാന പ്രശ്നങ്ങളിൽ നിന്നും വ്യതിചലിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ഭരണ പ്രതിപക്ഷ കക്ഷികളിൽ വിശ്വാസം നഷ്ടപ്പെട്ട കേരളത്തിലെ ജനങ്ങൾക്ക് ഇനിയുള്ള പ്രതീക്ഷ ആം ആദ്മി പാർട്ടിയിലാണെന്നും യോഗം വിലയിരുത്തി. അതിന്റെ തെളിവാണ് ജില്ലയിലെ ആം ആദ്മി പാർട്ടിയുടെ വളർച്ചയെന്നും ജില്ലാ ഭാരവാഹികൾ പറയുന്നു. അതുകൊണ്ട് ദുരിതാശ്വാസ വിതരണത്തിലെ ഈ അലംഭാവത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം. ജിലാ കൺവീനർ അജി കൊളോണിയ ,ശരീഫ് ചേന്നമംഗലൂർ, ജേക്കബ് കുമ്പളേരി, പി.ഗഫൂർ, നിസാം മൂപ്പൈനാട്, കെ പി അസൈനാർ, പി.കൃഷ്ണൻകുട്ടി ,റസാഖ് കൽപ്പറ്റ, അഡ്വ: തോമസ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply