ലോക വനിതാ ദിനത്തിൽ വേറിട്ടൊരു വർണ്ണ കാഴ്ച
ചെതലയം : ഉൾക്കാട്ടിൽഅതും നാട്ടിൽ നിന്നും ഏട്ടു കിലോമീറ്റർ ഉൾ വനത്തിൽ. ആനയും, കടുവയും, കാട്ടു പോത്തും വിഹരിച്ചു നടക്കുന്ന കാട്ടു ഗ്രാമത്തിൽ. അവിടെ ജീവിക്കുന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് അറിയാൻ ആണ് ലോക വനിതാ ദിനത്തിൽ വയനാട്ടിലെ ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ അനീനയും കൂട്ടരും പുറപ്പെട്ടത്.കുറിച്യാട് കോളനിയിൽ അധിവസിക്കുന്നത് 26 കുടുംബങ്ങളാണ്. അതിൽ നാൽപ്പതോളം സ്ത്രീകളുണ്ട്. അവരുടെ ആരോഗ്യ ജീവിത ചര്യകളിലേക്കാണ് ഈ യാത്ര. ഒരു പ്രസവ വേദന വന്നാൽ പോലും സഞ്ചാരം ദുഷ്‌കരമാണ്. പാമ്പ് കടിയേറ്റാൽ പോലും ജീവൻ രക്ഷിക്കുക പ്രയാസം. സർക്കാർ പത്തു ലക്ഷം രൂപ അവിടെ നിന്നിറങ്ങിയാൽ ഓരോരുത്തർക്കും തരാം എന്ന് പറഞ്ഞിട്ടും അവിടം വിട്ടു പോയാൽ വന ദേവതയുടെ ശാപത്തിന് പാത്രമാകും എന്ന് അടിയുറച്ചു വിശ്വസിക്കുന്ന സ്ത്രീ സമൂഹം.അവർക്ക് ആർക്കും തന്നെ വയസ് അറിയില്ല. ഒരു പക്ഷെ കാടിനോടും, കാട്ടു ജീവികളോടും മല്ലിട്ടു ജീവിക്കാനുള്ള യുവത്വം ഇതിലൂടെ ആയിരിക്കും ലഭിക്കുന്നത്.എട്ടു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചു വേണം അവർക്കു നാട്ടിലെത്താൻ. പക്ഷെ അവർക്കു നാടുമായിട്ടോ, നാട്ടുകാരുമായിട്ടോ യാതൊരു ബന്ധവുമില്ല. കാട്ടു തേൻ ശേഖരണം ആണ് അവരുടെ കുലത്തൊഴിൽ. കാട് അവരുടെ ജീവശ്വാസമാണ്. കാട്ടിൽ നിന്നും ഇറക്കാൻ സുപ്രീം കോടതി വരെ വിചാരിച്ചിട്ട് സാധിച്ചിട്ടില്ല. കാടുമായി വലിയൊരു വൈകാരിക ബന്ധമാണവർക്കുള്ളത്.മരങ്ങൾ ഇല്ലെങ്കിൽ മരത്തണൽ ഇല്ലെങ്കിൽ അവർക്കു ജീവിതം തന്നെ പ്രയാസമാണ്.കാട്ടിൽ മനുഷ്യർക്ക് കഴിയാൻ അവകാശമില്ല എന്ന നിയമത്തിനു ഭാവിയിൽ വലിയ വില കൊടുക്കേണ്ടി ഒരു വർഗ്ഗമാണ് കാട്ടു നായിക്കർ. വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം കുറിച്യാട് കാട്ടു നായിക്ക കോളനിയിൽ ആഘോഷിച്ചു.വയനാട് നാഷണൽ ആയുഷ് മിഷൻ ഡിപിഎം ഡോ :അനീന ജിതേന്ദ്ര ഉത്ഘാടനം നിർവഹിച്ചു. ബോധവൽക്കരണ ക്ലാസ്സ്, മെഡിക്കൽ ക്യാമ്പ്, പോസ്റ്റർ പ്രദർശനം, വനിതകൾക്കായുള്ള വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.കോളനിയിലെ മുതിർന്നവരായ പുഷ്പ അമ്മയെ ആദരിച്ചു.ഡോ അരുൺ ബേബി, ഡോ അനു ജോസ്, ഡോ ഹുസ്ന ബാനു, പ്രിയേഷ്, സുർജിത്ത്, അരുൺ ജോസ്,ഉഷാകുമാരി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Leave a Reply