തീര്‍ത്ഥയാത്രാ സ്മരണകളുണര്‍ത്തി ഗുരുവിന്റെ പര്‍ണ്ണശാല;ശിഷ്യപൂജിതയെ വരവേൽക്കാൻ നമ്പ്യാർകുന്ന്
ബത്തേരി: ഓരോ ദിനവും മുഖം മിനുക്കുകയാണ് നമ്പ്യാർകുന്നിലെ ശാന്തിഗിരി ആശ്രമം. കോടമഞ്ഞ് മാറി വെട്ടം വീണുതുടങ്ങുമ്പോൾ മുതൽ ഗുരുഭക്തർ എത്തിത്തുടങ്ങും. സന്ന്യാസിമാരുടെ നിർദേശങ്ങൾക്കനുസരിച്ച് ഓരോരുത്തരും വിവിധ കർമ്മങ്ങളിൽ വാപൃതരാകും. വൈകുന്നേരം കർമ്മം ഗുരുപാദത്തിൽ സമർപ്പിച്ച് നിറമനസ്സോടെ വീടുകളിലേക്ക് മടക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഗുരുഭക്തരോടൊപ്പം കേന്ദ്രാശ്രമത്തിലെ വിവിധ ഡിപ്പാർട്ട്മെൻ്റിൽ നിന്നുളള പ്രവർത്തകരും എത്തിയതോടെ ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ വരവേൽക്കാൻ നമ്പ്യാർകുന്നിലെ ഉപാശ്രമത്തിൽ വൻഒരുക്കങ്ങൾക്ക് തുടക്കമായി.
ഗുരുവിൻ്റെ പാദസ്പർശം കൊണ്ട് പവിത്രമായ മണ്ണിൽ ശിഷ്യപൂജിത എത്തുന്നത് വയനാടിൻ്റെ ആശ്രമചരിത്രത്തിലെ മറ്റൊരു ഏടായി മാറും.
ബത്തേരിയിലെ സന്ദർശന വേളകളിൽ ഗുരു താമസിച്ചിരുന്ന പർണ്ണശാല അതേ തനിമയിൽ നവീകരിക്കുകയാണ്. ഗോത്ര വിഭാഗത്തിൽപ്പെട്ട സ്ത്രീകളാണ് പർണ്ണശാലയുടെ നവീകരണജോലികൾ ചെയ്യുന്നത്. തികച്ചും പാരമ്പര്യ രീതിയിലും പ്രകൃതി സൗഹൃദമായുമാണ് ജോലികൾ പുരോഗമിക്കുന്നത്.
ചുവരും തറയും ഇറയവുമെല്ലാം മണ്ണും ഉമിയും ചേർത്ത മിശിത്രം കൈകൊണ്ട് തേച്ചുപിടിപ്പിക്കും. ഈ മിശ്രിതം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നത് പുളിമരത്തിൻ്റെ തോലിട്ട വെള്ളമാണ്.
ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് ഗുരു താമസിച്ച മുറിയും ഉപയോഗിച്ച സാധനങ്ങളും കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. നമ്പ്യാര്‍കുന്ന് ആശ്രമത്തിൻ്റെ ചരിത്രം മനസ്സിലാക്കാന്‍ കഴിയുന്ന ബോര്‍ഡുകള്‍ പര്‍ണ്ണശാലയ്ക്കുളളില്‍ സ്ഥാപിച്ചിട്ടുണ്ട്. വരുംകാലങ്ങളില്‍ ശാന്തിഗിരിയുടെ സ്പിരിച്വല്‍ മ്യൂസിയമാക്കി മാറ്റാൻ കഴിയുന്ന രീതിയിലാണ് പർണ്ണശാലയും ചുറ്റുമുളള ആറേക്കര്‍ സ്ഥലവും നവീകരിക്കുന്നത്.
ഗുരുവിന്റെ ദേഹവിയോഗത്തിന് ശേഷം 2000 ജനുവരി 21 ന് അഭിവന്ദ്യ ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി ഇവിടം സന്ദര്‍ശിക്കുകയും തൊട്ടടുത്തെ കുന്നിന്‍മുകളില്‍ ഗുരുഭക്തര്‍ വാങ്ങി സമര്‍പ്പിച്ച സ്ഥലത്ത് പ്രാര്‍ത്ഥനാലയത്തിന് ശിലപാകുകയും ചെയ്തു. 2005 ജൂണ്‍ അഞ്ചിന് തീര്‍ത്ഥയാത്രാവേളയില്‍ ശിഷ്യപൂജിത പ്രതിഷ്ഠകർമ്മം നടത്തി.
18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിഷ്ഠാപൂര്‍ത്തീകരണത്തിനായി എത്തുന്ന ശിഷ്യപൂജിതയെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് സുല്‍ത്താന്‍ബത്തേരിയില്‍ നടക്കുന്നത്. പ്രധാന ചടങ്ങുകള്‍ നടക്കുന്ന സ്പിരിച്വല്‍ സോണിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം പരമ്പരാഗത ഗോത്രവര്‍ഗ്ഗ രീതിയിലുളളതാണ്.
ആഘോഷപരിപാടികള്‍ക്ക് മിഴിവേകാന്‍ പ്രശസ്ത സോപാന സംഗീത കലാകരനുമായ ഞെരളത്ത് ഹരിഗോവിന്ദൻ്റെ ഇടയ്ക്കനാദവും ആദിവാസികളുടെ തുടിതാളവുമുണ്ടാകും.
Leave a Reply