ക്രൈസ്തവർക്ക് ഇന്ന് കൊഴുക്കട്ട ശനി
മാനന്തവാടി: മരണത്തിൽ നിന്ന് ജീവന്റെ മധുരവുമായി മടങ്ങി വന്ന ലാസറി നോർമയിൽ ഇന്ന് കൊഴുക്കട്ട ശനി. മധുര പലഹാരത്തിന്റെ പേരുള്ള ദിവസമെന്നാണ് ഈ പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിന്ത. എന്താണ് കൊഴുക്കട്ട ശനി എന്നും അതിനു പിറകിലുള്ള പാരമ്പര്യം എന്തെന്നും ചിന്തിക്കുന്നത് കൗതുകമാണ്.
ക്രൈസ്തവർ വലിയ നോമ്പിന്റെ നാൽപ്പത്തിയൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരമാണ് കൊഴുക്കട്ട. കര്‍ത്താവ് നാൽപ്പത് ദിവസം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്‍പ്പതു ദിവസം നോമ്പ് എടുക്കുകയും അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നുയെന്നതിന്റെ ഓർമ്മയാണ് കൊഴുക്കട്ട ശനി.
എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത് നോമ്പ് എടുക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീക്ഷ്ണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴുക്കട്ടയ്ക്കുള്ളില്‍ തേങ്ങയ്‌ക്കൊപ്പം ശര്‍ക്കരയോ പനം ശരക്കരയോ ചേര്‍ക്കുന്നു. കൊഴു എന്ന വാക്കിന്റെ അര്‍ഥം മഴു എന്നാണ്. കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതില്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന് നൂറ്റി നാൽപ്പതാം സങ്കീര്‍ത്തനം ഓര്‍മപ്പെടുത്തുന്നു. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ മധുര പലഹാരത്തിന് പേരുണ്ടായത്.
ക്രിസ്തുവുമായി കൊഴുക്കട്ടയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചിന്തയും ചോദ്യവും മനസിലേക്ക് വരുന്നുണ്ടാകാം.
പല കഥകള്‍ നിലവിലുണ്ട്. ബഥാനിയായില്‍ നിന്നും ജെറു സലേമിലെക്കുള്ള യാത്രയ്ക്കിടയില്‍ ക്രിസ്തു ലാസറിന്റെ വീട്ടില്‍ എത്തുകയും മരിച്ച ലാസറിനെ ഉയർപ്പിക്കുകയും ചെയ്തു. തങ്ങളുടെ ഭവനത്തിൽ എത്തിയ യേശുവിന് ലാസറിന്റെ സഹോദരിമാരായ മാർത്തയും, മറിയവും തിടുക്കത്തില്‍ മാവ് കുഴച്ച് ഉണ്ടാക്കി കൊടുത്ത ഭക്ഷണമായിരുന്നു കൊഴുക്കട്ടയെന്നും കരുതപ്പെടുന്നു.
മരണത്തിൽ നിന്ന് ജീവന്റെ മധുരവുമായി മടങ്ങിയെത്തിയ ലാസറിന്റെ അനുസ്മരണയിൽ ലാസർ ശനി എന്നും കൊഴുക്കട്ട ശനി അറിയപ്പെടുന്നു. ഉണ്ടാക്കുന്ന ആളുടെ കൈ വിരല്‍പ്പാടുകള്‍ കൊഴുക്കട്ടയില്‍ പതിയണമെന്നുമുണ്ട്. ക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രത്തിലേക്ക് വരുമ്പോള്‍ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ ഓര്‍മപ്പെടുത്തുന്നതാണ് കൊഴുക്കട്ടയെന്നും പ്രചാരമുണ്ട്. പല അഭിപ്രായങ്ങളും കഥകളും കൊഴുക്കട്ട എന്ന പലഹാരത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നു. ഇന്നും, എന്നും കേരളീയര്‍ കൊഴുക്കട്ടയെ തങ്ങളുടെ പ്രിയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Leave a Reply