മാർച്ചും ധർണയും സംഘടിപ്പിക്കും
മാനന്തവാടി: കുറുവാ ഇക്കോടൂറിസം കേന്ദ്രം രണ്ട് മാസത്തോളമായി അടച്ചിട്ട് തൊഴിലാളികളുടെ ജോലി നിഷേധിക്കുന്ന വനംവകുപ്പിന്റെ നടപടിക്കെതിരെ, ഏപ്രിൽ രണ്ടിന് ചെതലത്ത് റെയ്ഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് കുറുവ ടൂറിസം വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധർണയിൽ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കുറുവാ ദ്വീപിനെ ആശ്രയിച്ച് കഴിയുന്ന വരും പങ്കെടുക്കും.
കുറുവാ ദ്വീപിൽ വനംസംരക്ഷണ സമിതിയുടെ കീഴിൽ 40 ഓളം ജോലിക്കാരണുള്ളത്. ഇതിൽ 30 പേർ കാട്ടുനായ്ക്ക, പണിയ തുടങ്ങിയ പിന്നോക്ക ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. മുമ്പ് വേനലിലും മഴക്കാലത്തും ദ്വീപ് അടച്ചിടുമ്പോൾ വനംസംരക്ഷണ സമിതിയിലെ തൊഴിലാളികളെ ഫയർ വാച്ചർമാരായും ആന കാവലിനുമായൊക്കെ നിയോഗിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ഇവിടുത്തെ തൊഴിലാളികൾക്ക് യാതൊരു ജോലിയും നൽകാൻ വനംവകുപ്പ് തയ്യാറാകുന്നില്ല. ഈ താത്കാലിക ജോലിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന വനംസംരക്ഷണ സമിതിയിലെ തൊഴിലാളികളിപ്പോൾ യാതൊരു വരുമാനവുമില്ലാതെ കഷ്‌ടപ്പെടുകയാണ്. അതിനാൽ പ്രതിമാസം 12000 രൂപയെങ്കിലും വരുമാനം ലഭിക്കത്തക്ക രീതിയിൽ തൊഴിൽ നൽകണമെന്നും വിഷുവിന് മുന്നോടിയായി 10000 രൂപയെങ്കിലും ധനസഹായം അനുവദിക്കണമെന്നാണ് ഭാരവാഹികൾ ആവശ്യപ്പെട്ടുന്നത്. സി.ഐ.ടി.യു. പഞ്ചായത്ത് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, പി.ജെ. ഷിബു, ടി.ജി. മനോജ്, കെ.എം. ബാബു തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply