കണ്ടെയ്ൻമെന്റ് സോണിന് ഇളവ് നൽകാത്തതിൽ ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധം.
ജനാധിപത്യ ഭരണകൂടം നിലനിൽക്കുന്ന പ്രദേശങ്ങളിൽ രാജ കൽപനകൾ അനുസരിക്കുന്നതിന് തൽക്കാലം അസൗകര്യമുണ്ടെന്ന് വേണ്ടപ്പെട്ടവരെ ആദ്യ ഘട്ടമെന്ന നിലയിൽ മര്യാദയോടെ അറിയിക്കുന്നു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണ സമിതിയിലെ ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമാണ് ഈ ഉള്ളവൻ. കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എന്റെ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം ദിവസങ്ങൾക്ക് മുമ്പ് ഉത്തരവായിരുന്നു. അന്ന് ഈ വിവരം യഥാവിധി പഞ്ചായത്ത് ഭരണസമിതിയെ ജില്ലാ ഭരണകൂടം അറിയിക്കാത്തത് പ്രദേശത്തെ ജനങ്ങൾക്കും പഞ്ചായത്ത് ഭരണസമിതിക്ക് തന്നെയും വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും അന്ന് ഉണ്ടായ ഈ നടപടിയെ തുറന്ന് പറഞ്ഞ് പ്രതിഷേധിക്കാതിരുന്നത് ഒരു പ്രതിസന്ധി ഘട്ടത്തെ നേരിടുന്ന സംവിധാനങ്ങളെ ആകെ പിന്നോട്ടടിക്കുന്ന രീതി വേണ്ട എന്ന തികഞ്ഞ മാന്യമായ നിലപാടിന്റെ ഭാഗമായിരുന്നു.
എന്നാൽ ഇന്ന് ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കണ്ടെയ്ൻമെന്റ് സോണുകൾക്ക് വൈകിട്ട് ഇളവ് നൽകിയിരിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുകൾ കണ്ടു. അതിൽ കണ്ടെയ്ൻമെന്റ് സോണിൽ രാത്രി 9 മണി വരെ കടകൾ തുറക്കാനുള്ള അനുമതി വരെ ഉൾപ്പെടുന്നു എന്നുള്ളതും അതിശയോക്തി നിറഞ്ഞതാണ്.
എന്നാൽ വളരെ ശ്രദ്ധിക്കേണ്ട കാര്യം തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ഇപ്പോഴും കണ്ടെയ്ൻമെന്റ് സോണിൽ തന്നെ തുടരുന്നു എന്നുള്ളതാണ്. എന്റെ അറിവിൽ ഈ വാർഡ് കണ്ടെയ്മെന്റ് സോൺ ആകാനുള്ള കാരണമായ വ്യക്തി ഈ വാർഡിലെ താമസക്കാരനായ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആളാണ് എന്നുള്ളതാണ്. അദ്ദേഹത്തിന്റെ ക്വാറന്റെ യിൻ കാലാവധി അവസാനിച്ചതായും മനസിലാക്കുന്നു.
രണ്ട് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത എടവകക്ക് ഇളവുകൾ ലഭിച്ചപ്പോഴും , തിരുനെല്ലിക്ക് ഇളവുകൾ ലഭിച്ചപ്പോഴും , മാനന്തവാടിയിൽ 4 മണി മുതൽ രാത്രി വരെ യഥേഷ്ടം തുറന്ന് കൊടുത്തപ്പോഴും തവിഞ്ഞാലിലെ ഒരു വാർഡിനെ വരിഞ്ഞു മുറുക്കി വെച്ചിരിക്കുന്നതിന്റെ ശാസ്ത്രീയ സമീപനവും കാഴ്ചപ്പാടും എന്താണ് എന്ന് ജില്ലാ ഭരണകൂടം നിർബന്ധമായും അറിയിക്കണം.
ദുരന്ത കാലഘട്ടത്തിൽ എന്തും അക്ഷരം പ്രതി അനുസരിക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലാത്തതിനാലും ബാധ്യത നാടിനോടും നാട്ടുകാരോടും മാത്രമാകുന്നു എന്നുള്ളതിനാലും കൃത്യമായ ഉത്തരം ജില്ലാ ഭരണകൂടം തരുമെന്ന് വിശ്വസിക്കുന്നു.
അത് ബോധ്യപ്പെടുന്ന പക്ഷം മുൻകാല പ്രാബല്യത്തിൽ തന്നെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം തന്നെ ഉണ്ടാകും എന്നും ഉറപ്പു തരുന്നു.
എൻ. ജെ. ഷജിത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്
Leave a Reply