അവസാന നിമിഷം ട്വിസ്റ്റ്; വയനാട് ഡി.സി.സി പ്രസിഡണ്ട് അവസാന പട്ടികയിലേക്ക് എൻ.ഡി.അപ്പച്ചനും
കൽപ്പറ്റ: വയനാട് ഡി.സി.സി.പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള പട്ടികയിൽ അവസാന നിമിഷങ്ങളിൽ നാടകീയമായ മാറ്റങ്ങൾ. വയനാട് ജില്ലാ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡണ്ടും മുൻ എം.എൽ.എ.യുമായ എൻ.ഡി.അപ്പച്ചൻ്റെ പേരാണ് ഏറ്റവും ഒടുവിൽ കൂടുതൽ സാധ്യതാ പട്ടികയിലുള്ളതെന്ന് അറിയുന്നു. ഇന്നലെ വരെ കെ.കെ. അബ്രാഹാമിനായിരുന്നു കൂടുതൽ സാധ്യത. പുൽപ്പള്ളി സഹകരണ ബാങ്കിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ആരോപണങ്ങളും മറ്റ് വിഷയങ്ങളുമുന്നയിച്ച് കെ.കെ. അബ്രാഹിമിനെതിരെ ഒരു വിഭാഗം നേതൃത്വത്തെ സമീപിച്ചതാണ് പുതിയ ട്വിസ്റ്റിന് കാരണം .
എൻ.ഡി അപ്പച്ചൻ ബത്തേരി നിയോജക മണ്ഡലത്തിൽ നിന്നാണ് എം.എൽ.എ ആയത്. നിലവിൽ വയനാട് ജില്ലാ യു.ഡി.എഫ്. കൺവീനർ ആണ്. കരുണാകരനൊപ്പം ഡി.ഐ.സി. രൂപീകരിക്കാൻ എം.എൽ.എ. സ്ഥാനം രാജിവച്ചവരിൽ ഒരാളായിരുന്നു…
ഡി.സി.സി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആയിട്ടുള്ള എൻ.ഡി അപ്പച്ചൻ കോൺഗ്രസ് സംഘടന തെരെഞ്ഞെടുപ്പിലൂടെ 2001 ൽ ഡി.സി.സി പ്രസിഡണ്ടായി. പത്ത് വർഷം പ്രസിഡണ്ട് സ്ഥാനത്ത് തുടർന്നു.
95 മുതൽ വയനാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്നു.
മികച്ച സംഘാടകനും രാഷ്ട്രീയ നേതാവുമായ അപ്പച്ചൻ ഇപ്പോൾ എ ഗ്രൂപ്പിലാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായതിനാൽ ആരോപണങ്ങളിൽ നിന്ന് മുക്തനായ ഒരാളെ ഡി.സി.സി.പ്രസിഡണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മുൻ ഡി.സി.സി.' പ്രസിഡണ്ടുമാരെ പരിഗണിക്കില്ല എന്ന നിലപാടിൽ ഇളവ് വരുത്തിയാണ് പുതിയ പട്ടികയിലേക്ക് ചേർത്തത്.
എന്നാൽ തനിക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും അന്വേഷണവും പാർട്ടി നേതൃത്വത്തിൽ നിന്ന് ഉണ്ടായിട്ടില്ലന്നും പാർട്ടി നേതൃത്വമാണ് തീരുമാനമെടുക്കുകയെന്നും എൻ.ഡി അപ്പച്ചൻ പ്രതികരിച്ചു.
Leave a Reply