കാപ്പി കർഷകർക്ക് സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ അനുവദിക്കണം: ദേശീയ കാപ്പി നയത്തിന് സമ്മർദ്ദം ചെലുത്തണം
കാപ്പി കർഷകരെ സംസ്ഥാന സർക്കാർ പരിഗണിക്കണമെന്ന് കർഷകർ: ധനകാര്യ മന്ത്രിക്ക് നിവേദനം നൽകി.
കൽപ്പറ്റ: കാപ്പി കൃഷിയെയും കർഷകരെയും സംസ്ഥാന സർക്കാർ പരിഗണിക്കണമെന്നും ദേശീയ കാപ്പി നയം രൂപീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും കർഷകർ. ഈ ആവശ്യമുന്നയിച്ച് വേവിൻ ഉല്പാദക കമ്പനി ഭാരവാഹികൾ ധനകാര്യ മന്ത്രി ഡോ: തോമസ് ഐസകിന് നിവേദനം നൽകി. അന്തർദേശീയ കാപ്പി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ കാപ്പി സെമിനാറിൽ ഉയർന്നു വന്ന ആവശ്യങ്ങളും ആശയങ്ങളും ചേർത്താണ് നിവേദനം സമർപ്പിച്ചത്. വയനാട് കാർബൺ സന്തുലിത ജില്ലയായി മാറുമ്പോൾ കർഷകർക്കുണ്ടാകുന്ന നഷ്ടം നികത്താൻ സബ്സിഡി വർദ്ധിപ്പിക്കാൻ തയ്യാറാകണമെന്നും കോഫി ബോർഡ് നിലവിൽ സബ്സിഡികൾ നിർത്തലാക്കിയ സാഹചര്യത്തിൽ സംസ്ഥാന കൃഷിവകുപ്പ് മുഖേന സഹായങ്ങൾ നൽകണമെന്നും നിവേദനത്തിൽ അവശ്യപ്പെട്ടു. സൗജന്യ വൈദ്യുതി, , കുളംകുഴിക്കാനുള്ള സാമ്പത്തിക സഹായം, സംഭരണ കേന്ദ്രം, ഫലവൃക്ഷ തൈകളുടെ വിതരണം എന്നിവയിൽ നൂറ് ശതമാനം സബ്സിഡി ഉറപ്പാക്കണം. കാപ്പിയുടെ ഗുണമേന്മ പരിശോധിക്കാനുള്ള ലാബ് ആരംഭിക്കുക, കാപ്പി വിളവെടുപ്പിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, ചെറുകിട സംരംഭങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു. കർഷകരുടെ പങ്കാളിത്തത്തോടെ മാത്രമേ കാർബൺ സന്തുലിത പദ്ധതി നടപ്പിലാക്കാൻ പാടുള്ളൂവെന്നും ഇവർ ആവശ്യപ്പെട്ടു. വേവിൻ ഉല്പാദക കമ്പനി ചെയർമാൻ എം.കെ.ദേവസ്യ, കെ.രാജേഷ്, ജി.ഹരിലാൽ, സൻമതിരാജ്, ശാന്തകുമാരി എന്നീ ഭരണ സമിതി അംഗങ്ങളും ചേർന്ന് ഈ പ്രശ്നങ്ങൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തി.
ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി എന്നിവർക്കും ഇതേ നിവേദനം സമർപ്പിക്കുമെന്ന് വേവിൻ ഭാരവാഹികൾ പറഞ്ഞു.
Leave a Reply