പോണ്ടിച്ചേരി രജിസ്‌ട്രേഷൻ; നടപടി ശക്തമാക്കുന്നു
റോഡ് നികുതിയിൽ ഇളവ് കിട്ടാനായി പോണ്ടിച്ചേരി അഡ്രസ്സിൽ വാഹനം രജിസ്റ്റർ ചെയ്ത് ജില്ലയിൽ സ്ഥിരമായി സർവ്വീസ് നടത്തുന്ന വാഹന ഉടമകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കുന്നു.വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുളള നടപടികളാണ് സ്വീകരിക്കുന്നത്.വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകാത്തവരും റോഡ് നികുതി ഇനിയും അടച്ചുതീർക്കാത്തവർക്കും എതിരെ കേസ് രജിസ്ട്രർ ചെയ്യും.ബഡ്ജറ്റ് നിർദ്ദേശപ്രകാരം ടാക്‌സ് ഒടുക്കി മറ്റ് നിയമ നടപടികൾ ഒഴിവാക്കാൻ ഉടമകൾക്ക് സാവകാശം നൽകിയിരുന്നു. ഇതിന്റെ മറവിൽ സംസ്ഥാന നികുതി നൽകാതെ സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. നികുതി ഒടുക്കിയവർക്ക് മറ്റ് എൻ.ഒ.സി തുടങ്ങിയവ ലഭ്യമാക്കുന്ന ക്രമത്തിൽ രജിസ്‌ട്രേഷൻ നമ്പർ മാറ്റി നൽകും. ഇതു ചെയ്യാതെ സർവ്വീസ് നടത്തുവർക്കെതിരെയും നോട്ടീസ് കിട്ടി 15 ദിവസത്തിനകം പ്രതികരിക്കാത്തവർക്കെതിരേയും നടപടികൾ സ്വീകരിക്കും. കൂടാതെ ബൈക്കുകൾ ഉപയോഗിച്ച് റൈസിംഗ് നടത്തുക,ശബ്ദ മലിനീകരണം, അമിതഭാരം കയറ്റൽ,മൊബൈൽ ഫോൺ ഉപയോഗം,അപകടകരമായ രീതിയിൽ വാഹനമോടിക്കുക തുടങ്ങിയവക്ക് ലൈസൻസ് സസ്‌പെന്റ് ചെയ്യും.വാഹന പരിശോധനയിൽ കഴിഞ്ഞ മാസം അഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപയാണ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴയായി സമാഹരിച്ചത്. 363 കേസുകളും രജിസ്ട്രർ ചെയ്തു. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി.പി യൂസഫിന് ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പ്രത്യേക പുരസ്‌ക്കാരം നൽകി.
Leave a Reply