ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം: 14-ന് സെക്രട്ടറിയേറ്റ് ധർണ്ണ
കൽപ്പറ്റ: സംസ്ഥാനത്ത് നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ വയനാട് ജില്ലാ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.സർക്കാർ നടപടികൾക്കെതിരെ 14-ന് തിരുവ നന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ ധർണ്ണ നടത്തുമെന്നും ഇവർ പറഞ്ഞു.
മികച്ച പാഠ്യ – പാഠ്യേതര മേഖലയിൽ മികച്ച നിലവാരവും സൗകര്യങ്ങളും കെട്ടിടവും ഭൂമിയും അധ്യാപകരും ഉള്ള സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിൽ എല്ലാ രേഖകളും സമർപ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുമ്പോഴാണ് നയത്തിന്റെ പേര് പറഞ് യാതൊരു കാരണവുമില്ലാതെ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.
സർക്കാരിൽ നിന്ന് യാതൊരു സാമ്പത്തിക സഹായവുമില്ലാതെ സർക്കാരിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങൾക്കെതിരെ നടത്തുന്ന നീക്കങ്ങൾ ന്യൂനപക്ഷ വിരുദ്ധമാണന്നും ഇവർ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ നിന്ന് സ്കൂളുകളിലേക്ക് അയച്ച കത്തുകൾ സ്കൂളുകളിൽ ലഭിക്കുന്നതിന് മുമ്പേ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ദുരൂഹമാണ്. സർക്കാർ സഹായം പറ്റുന്ന എയ്ഡഡ് സ്കൂളുകളിൽ അധ്യാപക നിയമനങ്ങൾക്ക് നാല്പത് ലക്ഷം രൂപ വരെ എത്തിയത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. സർക്കാർ നടത്തുന്ന നീക്കങ്ങൾ മറയാക്കി പല സ്ഥാപനങ്ങളും അഡ്മിഷന് വേണ്ടി പലവിധ കുപ്രചരണങ്ങൾ അഴിച്ചുവിടുന്നുണ്ട്- കെ.ഇ.ആർ. അനുശാസിക്കുന്ന ഭൗതിക സാഹചര്യങ്ങളോ ക്ലാസ്സ് മുറികളോ അധ്യാപക വിദ്യാർത്ഥി അനുപാത മോ പാലിക്കാതെ നിരവധി സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് നല്ല ഭൗതിക സാഹചര്യവും മികച്ച നിലവാരവുമുള്ള സ്ഥാപനകൾക്കെതിരെ നീക്കം നടന്നത്.
സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്
14-ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും .വയനാട്ടിൽ നിന്ന് നൂറിലധികം പേർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ റഷീദ് കമ്പളക്കാട്, ഇബ്രാഹിം ഫൈസി പേരാൽ, എം.സി.മുഹമ്മദ് ,പി.ടി.അഷ്റഫ് എന്നിവർ പങ്കെടുത്തു
Leave a Reply