ആ പുഞ്ചിരി ഇനി ഇല്ല: മാനന്തവാടിക്കാരുടെ സ്വന്തം മഹാദേവൻ വിടവാങ്ങി.
മലയാളികളുടെ , പ്രത്യേകിച്ച് മാനന്തവാടിക്കാരുടെ പ്രിയങ്കരനായ മഹാദേവൻ മരിച്ചു. മാനന്തവാടി മൈസൂർ റോഡിലെ ഫുട്പാത്തിൽ തളർന്ന കാലുകളിൽ പതിഞിരുന്ന് മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുന്ന ആ മുഖം ഇനി മലയാളിയുടെ മനസ്സിൽ മാത്രം .
കർണ്ണാടക അന്തർസന്ത മാതപുരം കോളക്കാല സ്വദേശിയായ മഹാദേവൻ പനി ബാധിച്ച് ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
രണ്ട് കാലുകളുടെയും സ്വാധീനം നഷ്ടപ്പെട്ട മഹാദേവൻ മാനന്തവാടിക്കാർക്ക് സുപരിചിതനായിരുന്നു.
സ്വദേശത്ത് നിന്നും രാവിലെ ബസിൽ മാനന്തവാടിയിലെത്തുന്ന മഹാദേവൻ
പി വി എസ് ബുക്ക്സ്റ്റാളിന് അരുകിൽ ഇരിക്കും. നല്ലവരായ നാട്ടുകാർ നൽകുന്ന നാണയ തുട്ടുകളും മറ്റ് സഹായങ്ങളുമായിരുന്നു രണ്ട് കാലുകളുടെയും സ്വാധീനം നഷ്ടപ്പെട്ട അമ്പത് കാരനായ മഹാദേവന്റെ ആശ്രയം .എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത മഹാദേവൻ ആരോടും കൈ നീട്ടി സഹായം ചോദിക്കാറില്ല .എന്നാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി ഒരേ സ്ഥലത്ത് തന്നെ ഇരിക്കുന്ന മഹാദേവനെ എല്ലാവർക്കും അറിയാം.
അത് കൊണ്ട് മഹാദേവന് എല്ലാവരും സഹായങ്ങൾ നൽകും.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മഹാദേവൻ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്യും.
എപ്പോഴും ചിരിച്ച് കൊണ്ടുള്ള മുഖവും സൗമ്യമായ പെരുമാറ്റവും കൊണ്ട് മഹാദേവൻ ഏവരുടെയും സൗഹൃദം നേടി എടുക്കുകയും ചെയ്തിരുന്നു.
അവിവാഹിതനായ മഹാദേവൻ കർണ്ണാടക സ്വദേശിയാണെങ്കിലും ബന്ധങ്ങളെല്ലാം മലയാളികളോടായിരുന്നു. ഇവിടുത്തുകാരും മഹാദേവനെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.
മലയാളികൾ ദാനധർമ്മം ചെയ്യുന്നതിൽ മുൻപന്തിയിലാണെന്ന് എന്നും പറയുമായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസം കാണാത്തതിനാൽ മാനന്തവാടി സ്വദേശികൾ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മരണവിവരം അറിഞ്ഞത്. മരണ വാർത്ത നിരവധി പേരെ ദു:ഖത്തിലാഴ്ത്തി.
മാനന്തവാടിയിൽ നിന്ന് ഭിക്ഷയായി കിട്ടുന്ന പണം കൊണ്ടാണ് നാലംഗ കുടുംബത്തിന്റെ സകല ചിലവുകളും നടത്തിയിരുന്നത്.
മഹാദേവന്റെ മരണത്തിൽ നിരവധി പേർ അനുശോചനമറിയിച്ചു.
Leave a Reply