ആദിവാസി വിദ്യാർത്ഥിനിയുടെ മരണം കൂട്ടുകാരിയുടെ കാമുകനാണ് കുറ്റക്കാരനെന്ന് ബന്ധുക്കളും കർമ്മസമിതിയും: കേസ് എസ്. എം.എസിന് വിടണം.
കൽപ്പറ്റ: വൈത്തിരിയിൽ പട്ടികവർഗ്ഗ പണിയ വിഭാഗത്തിൽപ്പെട്ട ടി.ടി.സി. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള പണിയൻ സമാജം ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വൈത്തിരി തങ്ങൾക്കുന്ന് കോളനിയിലെ മാധവന്റെ മകനും പുൽപ്പള്ളിയിലെ അധ്യാപക വിദ്യാർത്ഥിയുമായ മാതു ( 22 ) ഈ മാസം 19- നാണ് മരിച്ചത്. കൂട്ടുകാരിയുടെ കാമുകനായ യുവാവാണ് വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദിയെന്നും കേസ് എസ്. എം. എസിന് വിടണമെന്നും കുട്ടിയുടെ പിതാവ് മാധവനും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ആവശ്യപ്പെട്ടു.
മാധവൻ – തുളസി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവളാണ് മാതു .പ്ലസ് ടുവിന് പഠിക്കുമ്പോൾ മുതൽ കൂട്ടുകാരിയുടെ കാമുകനായ താമരശ്ശേരി സ്വദേശിയായ സജേഷ് എന്ന യുവാവ് മാതുവിനെ ശല്യം ചെയ്യാറുണ്ടായിരുന്നു. പുൽപ്പള്ളിയിൽ ടി.ടി.സി.ക്ക് പ്രവേശനം നേടിയ ശേഷവും ഇത് തുടർന്നു. ഇടക്ക് ഒരു ദിവസം യുവാവ് പുല്പള്ളിയിലെത്തി ഒരു ഫോൺ നൽകിയിരുന്നുവെന്നും മറ്റൊരു ദിവസം വസ്ത്രം വലിച്ചു കീറി അപമാനിക്കാൻ ശ്രമിച്ചുവെന്നും ഇക്കാര്യങ്ങൾ തന്നോട് മകൾ പറഞപ്പോൾ പരാതി നൽകാമെന്ന് സമാധാനിപ്പിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു . മാതുവിനെ അപമാനിച്ച് സജേഷ് സംസാരിക്കുകയും ചെയ്തിരുന്നുവത്രെ. ഇത് കൂട്ടുകാരോ നാട്ടുകാരോ അറിയുമെന്ന ഭയവും അഭിമാനത്തിന് ക്ഷതമേൽക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. യുവാവ് സ്ഥിരമായി ഫോൺ ചെയ്ത് ശല്യപ്പെടുത്തിയിരുന്നു. ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയ ദിവസം തന്നെ പെൺകുട്ടി തൂങ്ങി മരിക്കുകയായിരുന്നു. ഈ സമയം വീട്ടുകാരാരും ഉണ്ടായിരുന്നില്ല. പോലിസിന്റെ അന്വേഷണം കാര്യക്ഷമമല്ലങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും പണിയൻ സമാജ് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വി. ബാലകൃഷ്ണൻ വൈത്തിരി , വൈത്തിരി ഗ്രാമപഞ്ചായത്ത് മെമ്പർ എം. കണ്ണൻ, ബിജു കാക്കത്തോട്, അനന്തൻ ചുള്ളിയോട് സി.വി.മണികണ്ഠൻ, രാഘവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply