കോൺഗ്രസ് നേതാവ് മീനങ്ങാടി അനുപമയില്‍ കുമാരന്‍മാസ്റ്റര്‍ (85) നിര്യാതനായി.
കുമാരന്‍മാസ്റ്റര്‍
കല്‍പ്പറ്റ: വയനാട്ടിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ച മീനങ്ങാടി അനുപമയില്‍ കുമാരന്‍മാസ്റ്റര്‍ (85) നിര്യാതനായി. കൂത്തുപറമ്പില്‍ നിന്നും അധ്യാപകനായാണ് അദ്ദേഹം മീനങ്ങായിയിലെത്തുന്നത്. 22 വര്‍ഷം മീനങ്ങാടി ഗവ. സ്‌കൂളില്‍ അധ്യാപകനായി. ഒരുകാലത്ത് മാനേജ്‌മെന്റിന് കീഴിലായിരുന്ന സ്‌കൂളിന് സ്ഥലം കണ്ടെത്തുന്നതിലും, പിന്നീട് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലും കുമാരന്‍മാസ്റ്റര്‍ പ്രധാന പങ്കുവഹിച്ചു. റിട്ടയര്‍മെന്റിന് ശേഷം കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായി ചുമതലയേറ്റതോടെ രാഷ്ട്രീയത്തില്‍ സജീവമായി. 16 വര്‍ഷം മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. മരിക്കുമ്പോള്‍ ഡി സി സി മെമ്പര്‍, കേരളാസ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ട് തവണ പഞ്ചായത്ത് മെമ്പറായിട്ടുണ്ട്. അദ്ദേഹം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ഒരു തവണ പഞ്ചായത്ത് ഭരണം യു ഡി എഫിന് നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. കുമാരന്‍മാസ്റ്ററുടെ പ്രവര്‍ത്തനഫലമായാണ് മീനങ്ങാടിയില്‍ കോണ്‍ഗ്രസിന് സ്വന്തമായി പാര്‍ട്ടിയോഫീസും, നാല് പീടികമുറികളുമുള്ള കെട്ടിടവും നിര്‍മ്മിക്കാന്‍ സാധിച്ചത്. കൃഷിയിലൂടെയും കുമാരന്‍മാസ്റ്റര്‍ ശ്രദ്ധേയനായി. ഗന്ധകശാലയും, അന്യം നിന്നുപോകുന്ന നിരവധി നെല്ല് വിത്തിനങ്ങളും അദ്ദേഹം കൃഷി ചെയ്തുവരുന്നുണ്ടായിരുന്നു. ഭാര്യ പരേതയായ ലീല. കെ അനൂപ്കുമാര്‍ (റിട്ട. എന്‍ജിനീയര്‍ പി ഡബ്ല്യു ഡി), ഡോ. കെ അനില്‍കുമാര്‍ (ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ട്‌മെന്റ് കുന്ദമംഗലം), ഡോ. അനീഷ്‌കുമാര്‍ (ആസ്റ്റര്‍മിംസ് കോഴിക്കോട്). മരുമക്കള്‍: സുജാത അനൂപ് (എല്‍ ഐ സി), ഡോ. ജ്യോതി അനില്‍, ഡോ. ദീപ അനീഷ്. സംസ്‌ക്കാരം നടത്തി.
Leave a Reply