പരിസ്ഥിതിയുടെ പേര് പറഞ്ഞ് വയനാടിന്‍റെവികസനം തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണം – ജനാധിപത്യ കേരള കോൺഗ്രസ്
കഴിഞ്ഞ കുറച്ചുവർഷങ്ങളായി പരിസ്ഥിതിയുടെ പേര് പറഞ്ഞു വയനാടിന്‍റെ സമഗ്ര വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ബന്ധപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകര്‍ പിന്‍മാറണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു
വനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂവിസ്തൃതിയുടെ 35% നിബിഡമായ വനങ്ങൾ സ്ഥിതിചെയ്യുന്ന വയനാടിന്‍റെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് കാരണം കപട പരിസ്ഥിതി പ്രേമികളുടെ അനവസരത്തിലുള്ള ഇടപെടലും നിയമക്കുരുക്കുളുമാണെന്ന യാഥാർത്ഥ്യം എല്ലാവരും തിരിച്ചറിയണം. അടുത്ത ദിവസം അടച്ചുപൂട്ടിയ കുറുവാദ്വീപ് തുറന്ന് പ്രവർത്തിക്കുവാൻ ആവശ്യമായ ഇടപെടലുകളും പുനപരിശോധന ഹർജിയും നൽകുവാൻ ഗവൺമെൻറ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ടൂറിസം രംഗത്തെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിന് തൊഴിലാളികള്‍ പട്ടിണിയിലും ദുരിതത്തിലുമാണ്. ടൂറിസം രംഗം അനുദിനം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്.
വർഷങ്ങളായി നീണ്ടുപോകുന്ന രാതികാല യാത്രാ നിരോധനം പിന്‍വലിക്കല്‍, ബദൽ പാതകളുടെ നിർമ്മാണത്തിനായുള്ള വർഷങ്ങളായുള്ള കാത്തിരിപ്പ്, കോഴിക്കോട് മൈസൂർ ദേശീയപാത, ബൈരക്കുപ്പ പാലം തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുള്ള തടസ്സത്തിനൊക്കെ കാരണം അനവസരത്തിലുള്ള പ്രകൃതി സ്നേഹികളുടെ ഇടപെടലാണെന്ന് യോഗം വിലയിരുത്തി. ഇപ്പോഴും വയനാട്ടിലെ മീൻമുട്ടി പോലുള്ള നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വയനാടിന്‍റെ പുരോഗതിക്ക് ടൂറിസം രംഗത്തുള്ള വളര്‍ച്ച അത്യന്താപേക്ഷിതമാണ്.
നിയോജക മണ്ഡലം പ്രസിഡന്‍റ് ലോറന്‍സ് കെ.ജെ. അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് കെ എ ആന്‍റണി ഉത്ഘാടനം ചെയ്തു. കെ. എം അബ്രാഹം, വി.എം ജോസ്, ജോര്‍ജ് ഊരാശ്ശേരി, എ.പി. കുര്യാക്കോസ്, കെ.എം. പൗലോസ്, പ്രിന്‍സ് പി.വി., സതീഷ് പോള്‍, ജോയി പുതുപ്പള്ളി, പി.യു ജോണ്‍സണ്‍, ജോസഫ് പാലക്കല്‍ പുത്തന്‍പുര, സാബു സി.കെ., പി.കെ. അഗസ്റ്റിന്‍, സി.ജെ അനീഷ് ചെറുകാട് തുടങ്ങിയവര്‍ പ്രസംഗിച്ചു
Leave a Reply